‘ഈ മാന്യന്മാരെ ശ്രദ്ധിക്കുക’ ! കലൂരില്‍ റോഡില്‍ മാലിന്യം തള്ളി മുങ്ങുന്നവര്‍ക്ക് ‘പണി ‘ കൊടുക്കുന്നത് ഇങ്ങനെ!

io7toരാത്രിയുടെ മറവില്‍ മാലിന്യം റോഡില്‍ തള്ളുന്നവരെ കുടുക്കാന്‍ പുതിയ വിദ്യയുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കലൂരിലെ എസിഎസ് സ്‌കൂള്‍ റോഡ് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളാണ് പുതിയ കണ്ടുപിടുത്തതിന് പിന്നില്‍. നിങ്ങള്‍ കാമറയുടെ നിരീക്ഷണത്തിലാണ്, ഇവിടെ മാലിന്യം തള്ളരുത്, പിടിച്ചാല്‍ പോലീസില്‍ ഏല്‍പിക്കും തുടങ്ങിയ പതിവ് ഭീഷണികള്‍ ഫലപ്രദമാകുന്നില്ല എന്ന് മനസിലാക്കിയതോടെയാണ് പുതിയ ആശയം നടപ്പിലാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. നഗരത്തിലെ റോഡുകളില്‍ രാത്രിയില്‍ മാലിന്യം തള്ളി മുങ്ങുന്നത് ഈ നാട്ടില്‍ പതിവ് പരിപാടിയാണ്. നഗരസഭ നടപടിയെടുക്കുമെന്നെല്ലാം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളെ പിടിക്കാന്‍ മാര്‍ഗമൊന്നുമില്ല.

വല്ലപ്പോഴും ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സ്‌കാഡ് ഇറങ്ങും. രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരേക്കൊണ്ട് സഹികെട്ട് പലയിടത്തും റസിഡന്‍സ് അസോസിയേഷനുകള്‍ സ്വന്തം നിലയില്‍ പ്രതിരോധം തീര്‍ക്കുകയാണ്. നിങ്ങള്‍ കാമറാ നിരീക്ഷണത്തിലാണ് എന്ന് എഴുതിവച്ച് പേടിപ്പിച്ച് നോക്കും. എന്നാല്‍ അതൊന്നും കൂസാതെ ആളുകള്‍ മാലിന്യം എറിഞ്ഞുകൊണ്ടേയിക്കും. രാത്രിയില്‍ ഊഴം വച്ച് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റസിഡന്റ്‌സ് അസോസിയേഷനുകളുണ്ട്. മാലിന്യം എറിയുന്ന ആളെ തിരിച്ചറിഞ്ഞാലും എന്തു നടപടി സ്വീകരിക്കണമെന്നതും പ്രശ്‌നമാണ്. അവിടെയാണ് ഈ റസിഡന്‍സ് അസോസിയേഷന്‍കാര്‍ പുതുവഴിയുമായി രംഗത്തെത്തിയത്.

അസോസിയേഷന്‍ അതിര്‍ത്തിയില്‍ ആറ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. കാമറ വച്ചിട്ടുണ്ടെന്ന് എഴുതിയും വച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. കാമറയൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പില്‍ മാലിന്യം തള്ളല്‍ തുടര്‍ന്നു. മാലിന്യം തള്ളുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ഒടുവില്‍ അവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. നാലു ചാക്കുകളിലായി സ്‌കൂളിനടുത്ത് റോഡരികില്‍ മാലിന്യം തള്ളിയവര്‍ കാമറിയില്‍ പെട്ടു. നഗരസഭാ അധികൃതരെ വിളിച്ച് മാലിന്യം രാവിലെ തന്നെ നീക്കി. കാമറയില്‍ പതിഞ്ഞവരുടെ ചിത്രം ഫ്‌ളക്‌സിലടിച്ച് റോഡില്‍ പലയിടത്തായി സ്ഥാപിച്ചു. ‘ഇൗ മാന്യന്മാരെ ശ്രദ്ധിക്കുക’  എന്ന തലക്കെട്ടോടെയാണ് ഫഌക്‌സ് സ്ഥാപിക്കുന്നത്. ഇതോടെ മാലിന്യം തള്ളിയവര്‍ക്ക് ആ വഴി തന്നെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. റോഡില്‍ മാലിന്യം തള്ളിയാല്‍ നാണക്കേട് കാരണം നാട് തന്നെ വിട്ടുപോകേണ്ട സ്ഥിതി. കേസുമില്ല, പരാതിയുമില്ല. ഇപ്പോള്‍ റോഡില്‍ മാലിന്യം വീഴുന്നുമില്ല.

Related posts