വാഷിംഗ്ടൺ ഡിസി: അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം നാലാം വാരത്തിലേക്കു കടക്കുന്പോൾ, നിർണായക സമാധാനചർച്ചകൾക്കായി പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്.എന്നാൽ ഇക്കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നയതന്ത്രവിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യേണ്ടതല്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കൻ പ്രതിനിധികളും ഇറാൻ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അവർ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ സ്ഥിതിഗതികൾ സങ്കീർണമായി മാറിയെന്നും ചർച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അന്തിമമായി കണക്കാക്കരുതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു.ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമെന്ന് ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയെ പ്രതിനിധീകരിച്ച് ജെ.ഡി. വാൻസിനൊപ്പം സമാധാന ദൗത്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുൻ ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരും ഇറാന്റെ ഭാഗത്തുനിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും പങ്കെടുത്തേക്കുമെന്നാണ് സൂചന. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ഉറപ്പുനൽകിയിട്ടുണ്ട്.
അതേസമയം, ഇറാൻ ചർച്ചയ്ക്കു തയാറാണെന്നും യുഎസ് പ്രതിനിധികൾ ഇറേനിയൻ നേതാവുമായി സംസാരിച്ചെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും ഇറാൻ ഇക്കാര്യം നിഷേധിച്ചു.
