മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്ട്‌സ്ആപ്പ് സന്ദേശമയച്ചു! സുഹൃത്ത് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു; ബിജെപി നേതാക്കളുടെ ഭീഷണിയ്ക്കും ഭയപ്പെടുത്തലിനും വിധേയയായ പെണ്‍കുട്ടി ജീവനൊടുക്കി

വ്യക്തിപരമായി മുസ്ലീംങ്ങളെ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് വാട്സ്ആപ്പ് സന്ദേശമയച്ചതിന്റെ പേരില്‍ ബിജെപി നേതാക്കളുടെ ഭീഷണിയ്ക്കും വിരട്ടലിലും ഇരയായ യുവതി ജീവനൊടുക്കി. ചിക്കമംഗളൂരു മുഡിഗെറെ ടൗണിലെ ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ(20)യാണ് സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചത്. ജനുവരി 6 ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബികോം വിദ്യാര്‍ത്ഥിനിയായ ധന്യശ്രീ, സുഹൃത്ത് സന്തോഷുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ഈ വാട്‌സ്ആപ്പ് സന്ദേശത്തെ ചൊല്ലിയാണ് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടായത്.

ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ത്തല്ലുന്നതിനെ കുറിച്ച് ഇരുവരും തമ്മില്‍ വാട്സ്ആപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണ് ഈ സന്ദേശം ധന്യശ്രീ അയച്ചത്. തുടര്‍ന്ന് രോഷാകുലനായ സന്തോഷ് മുസ്ലീമുകളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ധന്യശ്രീയെ താക്കീത് ചെയ്തു. തുടര്‍ന്ന് ധന്യയുടെ വാക്കുകള്‍ സന്തോഷ് സ്‌ക്രീന്‍ ഷോട്ട് സഹിതം സ്ഥലത്തെ വിഎച്ച്പി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്ക് അയച്ചു നല്‍കി. ബിജെപിയുടെ യുവജന വിഭാഗം നേതാവ് അനില്‍രാജ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീട്ടിലെത്തി ധന്യയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു.

മുസ്ലീമുകളോട് ഒരു വിധത്തിലുള്ള സൗഹൃദവും പാടില്ലെന്ന് താക്കീതും ചെയ്തു. വാട്സ്അപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ധന്യയ്ക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. അടുത്ത ദിവസം ധന്യശ്രീയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷിനെയും വേറെ മൂന്ന് പേരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. വാട്ട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Related posts