ഭര്‍ത്താവിന്റെ സ്വത്തുക്കളില്‍ ഭൂരിഭാഗവും വിറ്റു തുലച്ചിട്ടും മതിയായില്ല ! ഒടുവില്‍ അവശേഷിച്ച 15 കോടിയുടെ സ്വത്തിന് വേണ്ടി ഭര്‍ത്താവിനെ കൊന്നു; ക്വട്ടേഷന്‍ നല്‍കിയത് 30 ലക്ഷം രൂപയ്ക്ക്

താനെ: പണം മനുഷ്യനെ അന്ധനാക്കുമെന്നു പറയുന്നത് എത്ര ശരി. കോടികളുടെ സ്വത്തു സ്വന്തമാക്കാനായി ഭാര്യ ഭര്‍ത്താവിനെ കൊന്നു തള്ളി. 30 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും സഹായിയും അറസ്റ്റിലാവുകയും ചെയ്തു.

സംഭവത്തില്‍ പങ്കാളികളായ നാലുപേര്‍ക്കായുള്ള തെരച്ചിലിലാണ് പോലീസ്. മേയ് 18 നു കാണാതായ മഹാരാഷ്ട്ര, കല്യാണിലെ ശങ്കര്‍ ഗെയ്ക്ക്‌വാദി (44) ന്റെ മൃതദേഹം കഴിഞ്ഞ ഒന്നിനു കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

അറസ്റ്റിലായ ഗെയ്ക്ക്‌വാദിന്റെ ഭാര്യ ആശ, സഹായി ഹിമാന്‍ഷു ദുബെ എന്നിവര്‍ക്കു പുറമേ മറ്റു നാലുപേരും കേസില്‍ പ്രതികളാണ്. ഭര്‍ത്താവിന്റെ കോടികള്‍ വരുന്ന വസ്തുവകകള്‍ സ്വന്തം പേരിലാക്കാനാണ് ആശ കൊലപാതകം ആസൂത്രണം ചെയ്തത്.

മുമ്പ് ഗെയ്ക് വാദിന്റെ സ്വത്തുകളുടെ ഭൂരിഭാഗവും ആശ വിറ്റു തുലച്ചിരുന്നു. ഇതിനു ശേഷമാണ് 15 കോടി വരുന്ന വസ്തു എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത്. പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്ഛന്റെ സമ്പാദ്യമായിരുന്നതിനാല്‍ ഗെയ്ക്ക്‌വാദ് വഴങ്ങിയില്ല.

ഇതേച്ചൊല്ലി ദമ്പതികള്‍ വഴക്കിടുകയും ചെയ്തു. ഭാര്യയുടെ ഫോണ്‍ ചാറ്റിന്റെ പേരിലും ഇവര്‍തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെ വകവരുത്തി സ്വത്ത് തട്ടിയെടുക്കാന്‍ തന്ത്രം മെനഞ്ഞ ആശ 30 ലക്ഷം രൂപയ്ക്ക് ഹിമാന്‍ഷു ദുബെയ്ക്കു ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നു പോലീസ് പറയുന്നു.

നാലു ലക്ഷം രൂപ ദുബെയ്ക്കും സംഘത്തിനും മുന്‍കൂറായി നല്‍കിയശേഷം കഴിഞ്ഞമാസം 18 ന് ഗെയ്ക്ക്‌വാദിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശ ബദ്‌ലാപുര്‍ പട്ടണത്തിലെത്തി. ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദേശാനുസരണം മയക്കുമരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കി ആശ ഭര്‍ത്താവിനെ അബോധാവസ്ഥയിലാക്കി.

പിന്നീട് ഇരുമ്പുദണ്ഡിനു തലയ്ക്കടിച്ചശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിജനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നു പോലീസ് പറഞ്ഞു.

ഇതിനുശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ആശ കഴിഞ്ഞ 21ന് പോലീസിന് പരാതി നല്‍കി.എന്നാല്‍ ഗെയ്ക്ക്‌വാദിന്റെ ബന്ധുക്കളില്‍ ചിലര്‍ ആശയുടെ വസ്തുവില്‍പ്പന അടക്കമുള്ള മുന്‍കാലചരിത്രം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചതോടെ പണിപാളി.

ആശയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് അവരുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒടുവില്‍ കഴിഞ്ഞ ഒന്നിന് കജ്‌റാത്തിനു സമീപംനിന്നു ഗെയ്ക്ക്‌വാദിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിനു കാരണമായതെന്നാണ് ആശ പറഞ്ഞതെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ സ്വത്തുതര്‍ക്കമാണ് വിഷയം എന്നു തെളിഞ്ഞു.

Related posts