തൊടുപുഴ: ഉടുന്പന്നൂർ മലയിഞ്ചിയിൽ കാട്ടാനയുടെ പരാക്രമം. ഒരു വീട് കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. മലയിഞ്ചി കാക്കയാനിക്കൽ ചന്ദ്രന്റെ വീടിനു നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. ഇവർ മറ്റൊരു മേഖലയിൽ ജോലിക്കായി പോയിരിക്കുകയായിരുന്നു. കാട്ടാന ആക്രമണം ഭയന്ന് ചന്ദ്രനും കുടുംബവും ഇപ്പോൾ ഇവിടെനിന്നു മാറിത്താമസിക്കുകയാണ്.
മലയിഞ്ചി പുഴയ്ക്ക് അക്കരെയുള്ള ഭാഗത്താണ് സംഭവം. തൊടുപുഴ വനം റേഞ്ചിനു കീഴിൽ വരുന്ന വേളൂർ വന മേഖലയിൽനിന്നാണ് കാട്ടാനകൾ പതിവായി ജനവാസ മേഖലയിലേക്കെത്തുന്നത്.
ഏതാനും ദിവസം മുന്പ് ആൾക്കല്ല് കരിമുണ്ടയ്ക്കൽ ചന്ദ്രന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. മലയിഞ്ചി മേഖലയിൽ പതിവായി കൃഷിയും മറ്റും നശിപ്പിക്കുന്ന ഒറ്റയാനാണ് വീടുംകൃഷിയും നശിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഈ വീടിനു നേരേ മുൻപും രണ്ടു തവണ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്.
ഇവിടെ പതിവായി കാട്ടാനകളുടെ ആക്രമണം ഉണ്ടാകുന്നതിനാൽ ജനങ്ങൾ അതീവ ഭീതിയിലാണ്. മലയിഞ്ചി, ആൾക്കല്ല് മേഖലയിൽ കഴിയുന്ന 500 കുടുംബങ്ങൾ കാട്ടാന ആക്രമണ ഭീതിയിലാണ്.
ജനങ്ങൾ സഞ്ചരിക്കുന്ന ബൗണ്ടറി -മലയിഞ്ചി റോഡിലും കാട്ടാന ഇറങ്ങാറുണ്ട്. ഈ റോഡിൽ രാത്രി സമയത്ത് വൈദ്യുതി വിളക്കുകൾ ഇല്ലാത്തതിനാൽ വാഹനങ്ങളും യാത്രക്കാരും കാട്ടാനയുടെ മുന്നിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി.
കാട്ടാനകൾ ജനവാസ മേഖലയിലേക്കു കടക്കാതിരിക്കാനായി ഫെൻസിംഗ് സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. പകൽ സമയം വനത്തിൽ കഴിഞ്ഞ് രാത്രിയോടെ കൃഷിയിടത്തിലിറങ്ങി വിളകൾ നശിപ്പിക്കുകയാണ് കാട്ടാനകൾ ചെയ്യുന്നത്.
കേൾവിക്കുറവുള്ള ഒറ്റയാനാണ് രാത്രികാലത്തിറങ്ങി കൃഷി നശിപ്പിക്കുന്നത്. പകൽ വനത്തിൽ കഴിയുന്നതിനാൽ ഇതിനെ ഉൾക്കാട്ടിലേക്കു തുരത്താൻ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാനകളെ പ്രതിരോധിക്കാൻ വനം വകുപ്പ് തയാറാകാത്തതിൽ പ്രതിഷേധിച്ച് നാളെ ആൾക്കല്ലിലെ വനംവകുപ്പ് ഓഫീസിലേക്കു നാട്ടുകാർ മാർച്ചും ധർണയും നടത്തും.
