കൊലപാതകത്തിനു കാരണം മോഷണം പിടിക്കപ്പെട്ടതിലുണ്ടായ മനോവിഷമം; മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനുള്ള കാരണമായി യുവതി പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…

കോഴിക്കോട്: നാദാപുരത്ത് നാലുവയസുകാരിയായ മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന യുവതിയുടെ മൊഴി പുറത്ത്. ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമമാണ് കുട്ടിയെ കൊല്ലാന്‍ കാരണമെന്ന് സഫൂറ പറഞ്ഞു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം ചെയ്യും.

കൈയും കാലും കെട്ടിയ ശേഷമാണ് സഫൂറ കുളിമുറിയിലെ ബക്കറ്റില്‍ പിടിച്ചു വച്ചിരുന്ന വെള്ളത്തില്‍ നാലു വയസുകാരി ഇന്‍ഷാ ലാമിയയെ സഫൂറ മുക്കിക്കൊന്നത്. ഒന്നര വയസ്സുള്ള മകനെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകയായിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവുമായുണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.

ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതി പറയുന്നു.

ഇവര്‍ ഇരു കൈകളും ബ്ലേഡ്കൊണ്ട് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സഫൂറ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്റെ നില മെച്ചപ്പെട്ടു വരികയാണ്. സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരുടെ ഭര്‍ത്താവ്.

Related posts