തേങ്ങയിടാന്‍ മംഗളുരുവില്‍ പോയ വയോധികര്‍ ലോക്ക് ഡൗണായി ! ഒടുവില്‍ രക്ഷയായത് വീട്ടമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍…

മംഗളുരുവില്‍ കുടുങ്ങിയ വയോധികരെ തുണച്ചത് വീട്ടമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍. കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി അവശരായ രണ്ട് തൊഴിലാളികളെ വീട്ടമ്മയുടെ ഇടപെടലിനെത്തുടര്‍ന്ന് പൊലീസെത്തി വീട്ടിലാക്കുകയായിരുന്നു.

പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണന്‍ (65) പെരിയയിലെ കണ്ണന്‍ (63) എന്നിവരെയാണ് കാസര്‍കോട് പൊലീസിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പ് തേങ്ങയിടല്‍ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും.

എന്നാല്‍ പെട്ടെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരള കര്‍ണാടക അതിര്‍ത്തി അടയ്ക്കുകയും തിരികെ വരാനാവാതെ ഇവര്‍ കുടുങ്ങുകയുമായിരുന്നു.

തുടര്‍ന്നു ജോലി സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാനായി തീരുമാനിച്ചത്.

തുടര്‍ന്നു രാത്രി തന്നെ ഉള്ളാളില്‍നിന്നു ഇറങ്ങി നടക്കുകയായിരുന്നു. 37 കിലോമീറ്റര്‍ കാല്‍നടയായി നടന്നാണ് കേരളത്തിലെത്തിയത്.

രാവിലെ ഇവര്‍ മൊഗ്രാല്‍പുത്തൂരിലെത്തി. എന്നാല്‍ ഭക്ഷണമില്ലായ്മയും യാത്രയുടെ ദൈര്‍ഘ്യവും ഇവരെ തളര്‍ത്തി.

വഴിയരികില്‍ തളര്‍ന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണവും മറ്റും നല്‍കി.

പിന്നീട് വീട്ടമ്മ തന്നെ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍നായരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നു വാഹനവുമായി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജന്‍ ചെറുവത്തൂര്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ സുകേഷന്‍ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിക്കുകയായിരുന്നു.

ലോക്ഡൗണിനു മുന്‍പെ ചികിത്സയ്ക്കായും ജോലിക്കായും മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലേക്കു പോയ ആളുകളെല്ലാം കാല്‍നടയായിട്ടാണ് തിരിച്ചെത്തുന്നത്.

Related posts

Leave a Comment