ടൊറന്റോ: ആഫ്രിക്കൻ ശക്തികളായ സെനഗലിനെതിരേ പിടിച്ചുനിൽക്കാനാകാതെ ഇറാഖിന് സന്പൂർണ തോൽവിയും ഒപ്പം ലോകകപ്പിൽ നിന്ന് മടക്കയാത്രയും. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് നടന്ന ഗ്രൂപ്പ് ഐ-യിലെ അവസാന റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സെനഗൽ, ഏഷ്യൻ വന്പൻമാരായ ഇറാക്കിനെ തകർത്തുവിട്ടത്. പത്തുപേരായി ചുരുങ്ങിയ ഇറാഖിനെതിരെ രണ്ടാം പകുതിയിൽ മാരക പ്രഹരമേൽപ്പിച്ചാണ് സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തിയത്.
മൂന്ന് പോയിന്റാണ് സെനഗലിന്. ഇറാക്കിനെതിരേ വൻ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് സെനഗൽ. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഇറാക്ക് പോയിന്റുകളൊന്നും നേടാതെ ലോകകപ്പിൽനിന്ന് പുറത്തായി.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഹബീബ് ഡിയാറയിലൂടെ സെനഗൽ ലക്ഷ്യം കണ്ടു. കോർണർ കിക്കിൽ നിന്ന് അബ്ദുല്ലായെ സെക്ക് നൽകിയ പാസാണ് ഹബീബ് ലക്ഷ്യത്തിലെത്തിച്ചത്. 13-ാം മിനിറ്റിൽ സെനഗൽ സ്ട്രൈക്കർ സാദിയോ മാനെയെ ഫൗൾ ചെയ്തതിന് ഇറാഖ് ഡിഫൻഡർ റബീൻ സുലാക ചുവപ്പ് കാർഡ് കണ്ടു. ആദ്യം മഞ്ഞക്കാർഡ് ഉയർത്തിയ റഫറി ‘വാർ’ പരിശോധനയ്ക്ക് ശേഷമാണ് അത് ചുവപ്പായി ഉയർത്തിയത്.
ആദ്യപകുതിയിൽ ലീഡുയർത്താൻ സെനഗൽ കഠിനപോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിൽ സെനഗലിന്റെ മിന്നും പ്രകടനമാണ് കണ്ടത്. 25 മിനിറ്റിനിടെ നാല് ഗോളുകളാണ് അവർ ഇറാക്കിന്റെ വലയിൽ വീഴ്ത്തിയത്. 56-ാം മിനിറ്റിൽ ഇറാക്ക് പ്രതിരോധത്തിന് സംഭവിച്ച പിഴവിലൂടെ ലാമിൻ കമാര നൽകിയ പാസ് സ്വീകരിച്ച് ഇസ്മായില സാറ സെനഗലിന്റെ രണ്ടാം ഗോൾ നേടി.
വീണ്ടും സെനഗലിന്റെ മുന്നേറ്റം. പകരക്കാരനായി ഇറങ്ങിയ തൊട്ടടുത്ത നിമിഷം 59-ാം മിനിറ്റിൽ പേപ്പ് ഗായെ സെനഗലിന്റെ മൂന്നാം ഗോളും നേടി. പിന്നീട് 71-ം മിനിറ്റിൽ ബോക്സിന് സമീപത്ത് നിന്ന് പായിച്ച ഷോട്ടിലൂടെ പേപ്പ് ഗായെ വീണ്ടും ലക്ഷ്യം കണ്ടു. 82-ാം മിനിറ്റിൽ ഇലിമാൻ എൻഡിയായെയായിരുന്നു സെനഗലിന്റെ അഞ്ചാമത്തെ ഗോൾ നേടിയത്. 5-0. ഇതോടെ ഇറാക്കിന്റെ തോൽവി പൂർത്തിയായി.
