ഫിലാഡെൽഫിയ: ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ സംഘവുമായെത്തിയ ഫ്രാൻസ്, ഐ-ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.
ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 2.30നായിരുന്നു മത്സരമെങ്കിലും അമേരിക്കയിലെ ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ഇടിമിന്നലും ശക്തമായ മഴയും കാരണം രണ്ട് മണിക്കൂറിലേറെ മത്സരം തടസപ്പെട്ടു. പിന്നീട് നടന്ന മത്സരത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ തന്റെ നൂറാം മത്സരം കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രാൻസ് അനായാസ ജയം നേടി. ഉസ്മാൻ ഡെംബെലെയാണ് ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടിയത്.
മത്സരത്തിന്റെ 14-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്നാണ് എംബാപ്പെ ആദ്യ ഗോൾ നേടിയത്. ഒലീസെയുമായി പന്ത് കൈമാറി പെനാൽറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്നുള്ള എംബാപ്പെയുടെ ഷോട്ട് ഉയർന്ന് പൊങ്ങി. പന്ത് കൈപിടിയിലൊതുക്കാൻ ശ്രമിച്ച ഗോൾകീപ്പർക്ക് അവസരം നൽകാതെ പന്ത് ഇറാക്കിന്റെ വലയിലെത്തി.
ഇതിനിടെ കാലാവസ്ഥ പ്രതികൂലമായതോടെ മത്സരം നിർത്തിവയ്ക്കേണ്ടിവന്നു. തുടർന്ന് 130 മിനിറ്റോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. എന്നാൽ ഫ്രഞ്ച് പട നിർത്തിയിടത്തുനിന്നു തന്നെ തുടങ്ങി. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ അവർ വീണ്ടും ഗോൾ കണ്ടെത്തി. ഇറാക്ക് പ്രതിരോധത്തിൽ സംഭവിച്ച പിഴവ് മുതലെടുത്ത് എംബാപ്പെ വീണ്ടും ലക്ഷ്യം കണ്ടു.
ഇറാഖ് ഗോൾ കീപ്പർ അഹമ്മദ് ഫാദിലിന് പന്ത് നിയന്ത്രിക്കാൻ സാധിച്ചില്ല. ഇതോടെ പന്ത് ലഭിച്ച ഡെംബെലെ അത് എംബാപ്പെയ്ക്ക് നൽകി. അദ്ദേഹമത് അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഈ ലോകകപ്പിൽ എംബാപ്പെയുടെ നാലാം ഗോളാണിത്. തുടർന്ന് 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പാസ് ഉസ്മാൻ ഡെംബെലെ കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഫ്രാൻസ് മൂന്ന് ഗോളുകളോടെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.
ഈ മത്സരത്തിലെ രണ്ടു ഗോളുകളോടെ ലോകകപ്പിൽ എംബാപ്പെയുടെ ആകെ ഗോളുകളുടെ എണ്ണം 16 ആയി. ലോകകപ്പ് ഗോൾവേട്ടക്കാരിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്തിയിരിക്കുകയാണ് എംബാപ്പെ. ഇനി മുന്നിലുള്ളത് 18 ഗോളുകൾ നേടിയ അർജന്റീനയുടെ ലയണൽ മെസിയാണ്.
ഐ ഗ്രൂപ്പിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഫ്രാൻസ് തകർപ്പൻ ജയവുമായാണ് നോക്കൗട്ട് ഉറപ്പിച്ചത്. ആദ്യ മത്സരത്തിൽ സെനഗലിനെയാണ് ഫ്രാൻസ് കീഴടക്കിയത്. ആദ്യ മത്സരത്തിൽ നോർവെയോട് തോൽവിയേറ്റ ഇറാക്ക്, രണ്ടാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി.
