പരവൂർ: രാജ്യത്ത് വ്യാജ കറൻസികളുടെ പ്രചാരം ശക്തമായി തടയുന്നതിനും, കറൻസി ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായക നീക്കവുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് നോട്ട് സോർട്ടിംഗ് മെഷീനുകൾക്കായി ഐഎസ് 18663:2024 എന്ന പുതിയ ഇന്ത്യൻ സുരക്ഷാ മാനദണ്ഡം അധികൃതർ പുറത്തിറക്കി. നൂതന സാങ്കേതികവിദ്യയുള്ള മെഷീനുകൾക്ക് മാത്രമേ ഇനി മുതൽ വ്യാജ നോട്ടുകൾ തിരിച്ചറിയാൻ അനുമതി നൽകുകയുള്ളൂ.
ഇന്ത്യൻ ബാങ്കുകൾ വിന്യസിക്കുന്ന ഏതൊരു നോട്ട് സോർട്ടിംഗ് മെഷീനും ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ വിപണിയിലെ വ്യാജ കറൻസി വേട്ട കൂടുതൽ ശക്തമാകും.
വ്യാജന്മാരിൽ മുന്നിൽ 500 രൂപ നോട്ടുകൾ
രാജ്യത്ത് നിലവിൽ പ്രചാരത്തിലുള്ള കറൻസികളിൽ 85.5 ശതമാനവും 500 രൂപ നോട്ടുകളാണ്. അതുകൊണ്ടുതന്നെ വ്യാജന്മാർ ഏറ്റവും കൂടുതൽ ഇറങ്ങുന്നതും ഈ വിഭാഗത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തുടനീളം 2.29 ലക്ഷത്തിലധികം വ്യാജ കറൻസികളാണ് കണ്ടെത്തിയത്. ഇതിൽ ഏകദേശം 95 ശതമാനവും ആർബിഐ ഇതര ബാങ്കുകളിൽ നിന്നോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിൽ നിന്നോ ആണ് പിടിച്ചെടുത്തതെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
200, 500 രൂപ നോട്ടുകളുടെ അമിത പ്രചാരം മൂലം കഴിഞ്ഞ വർഷം വ്യാജ നോട്ട് കണ്ടെത്തൽ 5.7 ശതമാനം വർധിച്ചതായി ആർബിഐ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.പണം പ്രോസസ് ചെയ്യുന്നതിനും, ആധികാരികത ഉറപ്പാക്കുന്നതിനും, തരംതിരിക്കുന്നതിനും ഉപയോഗിക്കുന്ന മെഷീനുകളുടെ ഏറ്റവും കുറഞ്ഞ പ്രവർത്തന പ്രകടനവും സുരക്ഷാ മാനദണ്ഡങ്ങളുമാണ് പുതിയ ഭേദഗതിയിലൂടെ ബിഐഎസ് നിശ്ചയിച്ചിട്ടുള്ളത്.
ധനകാര്യ സ്ഥാപനങ്ങൾ മെഷീനിൽ നോട്ടുകൾ നിക്ഷേപിക്കുമ്പോൾ യാതൊരു വിധ മാനുവൽ ഇടപെടലുമില്ലാതെ മെഷീൻ സ്വയം നോട്ടുകൾ തരംതിരിക്കുകയും വ്യാജന്മാരെ കണ്ടെത്തുകയും ചെയ്യും.ആർബിഐ അംഗീകരിച്ച സാഹിബാബാദിലെ ബിഐഎസ് സെൻട്രൽ ലബോറട്ടറിയിലാണ് മെഷീനുകളുടെ സുരക്ഷയും പ്രകടനവും പരിശോധിക്കുന്നത്.
നിലവിൽ അഞ്ച് ആഭ്യന്തര നിർമാതാക്കൾക്കും നാല് അന്താരാഷ്ട്ര നിർമാതാക്കൾക്കും മാത്രമാണ് ഈ മെഷീനുകൾ നിർമിക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചിട്ടുള്ളത്. കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താനും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഈ കടുത്ത നിയന്ത്രണങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
- എസ്. ആർ. സുധീർ കുമാർ
