കഠുവ കേസ് പറഞ്ഞ് യൂത്ത് ലീഗ് പിരിച്ച പണമെവിടെ ? കേരളത്തില്‍ നിന്ന് പണമൊന്നും കിട്ടിയില്ലെന്ന് അഭിഭാഷക; പി കെ ഫിറോസിന്റെ വാദങ്ങള്‍ തകര്‍ന്നടിയുമ്പോള്‍…

കഠുവ കേസില്‍ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി കെ ഫിറോസിനെതിരേ ഉയര്‍ന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്.

കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചതോടെയാണ് സംഭവത്തിന് പുതിയ മാനം വന്നിരിക്കുന്നത്.

കഠുവ,ഉന്നാവോ ഇരകളുടെ കുടുംബത്തിനു നല്‍കാനായി പിരിച്ച ഒരു കോടിയോളം രൂപ യൂത്ത് ലീഗ് ഭാരവാഹികള്‍ കുടുംബത്തിനു കൈമാറാതെ യൂത്ത് ലീഗിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

യൂത്ത് ലീഗ് ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ഗുരുതരമായ ആരോപണവുമായി രംഗത്തു വന്നത്. 2019ല്‍ പികെ ഫിറോസ് നയിച്ച യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് പണം വിനിയോഗിച്ചതെന്നാണ് മുഖ്യ ആരോപണം. സി കെ സുബൈര്‍ ഉത്തരേന്ത്യന്‍ യാത്ര നടത്തിയതും ഈ പണമുപയോഗിച്ചാണെന്ന് യൂസഫ് ആരോപിക്കുന്നു.

കഠുവ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു.

കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നതെന്നും കേരളത്തില്‍ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ലെന്നും പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.

കഠുവ കേസിലെ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.

മുബീന്‍ ഫാറൂഖിയാണ് കോടതികളില്‍ കേസ് കോര്‍ഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്. ഇതോടെ ആരോപണമുന വീണ്ടും പികെ ഫിറോസിലേക്ക് നീളുകയാണ്.

Related posts

Leave a Comment