പത്തുവയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥി തല്ലിച്ചതച്ചു ! അമ്മ പരാതി നല്‍കിയപ്പോള്‍ കൂട്ടമായെത്തി വീണ്ടും മര്‍ദ്ദനം…

അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ആദ്യം മുതിര്‍ന്ന വിദ്യാര്‍ഥിയില്‍ നിന്ന് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് പത്തുവയസുകാരന്‍ ഇതു വീട്ടുകാരോടു പറഞ്ഞു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി വിദ്യാര്‍ഥിയെ തല്ലിച്ചതയ്ക്കുകയായിരുന്നു.മര്‍ദനമേറ്റ പത്തുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുണ്ടത്തിക്കോട് എന്‍.എസ്.എസ്. സ്‌കൂളിലാണു സംഭവം.അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ആദ്യ ദിവസംതന്നെ ബലമായി പിടിച്ചുകൊണ്ടുപോയി സ്‌കൂള്‍ ബാത്ത്റൂമില്‍വച്ചു മര്‍ദിക്കുകയും തലകീഴായി നടത്തിക്കുകയും ചെയ്തെന്നാണു പരാതി.

കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനു പിന്നാലെ ഒമ്പതാം ക്ലാസുകാരന്റെ സുഹൃത്തുക്കളായ നാലു വിദ്യാര്‍ഥികള്‍ വൈരാഗ്യബുദ്ധിയില്‍ കുട്ടിയെ വീണ്ടും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

അവശനായ കുട്ടിയെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ങാലൂര്‍ സ്വദേശിയുടെ മകനാണു കുട്ടി.

കഴിഞ്ഞ വ്യാഴാഴ്ച സൈക്കിളിന്റെ ടയര്‍ കുത്തിപ്പൊളിച്ചതു കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി തല പൈപ്പിന്‍ ചുവട്ടില്‍ അമര്‍ത്തിപ്പിടിക്കുകയും തലകീഴാക്കി പിടിച്ചു നടത്തിക്കുകയുമായിരുന്നു.

കുട്ടി ഇക്കാര്യം വീട്ടിലെത്തി അമ്മയോടു പറഞ്ഞു. അമ്മ ഇന്നലെ സ്‌കൂളിലെത്തി അധ്യാപകരെക്കണ്ടു കാര്യമറിയിച്ചു. തുടര്‍ന്നു പ്രശ്നക്കാരനായ വിദ്യാര്‍ഥിയെ വിളിച്ചു താക്കീതും നല്‍കുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു.

ഉച്ചകഴിഞ്ഞു സ്‌കൂള്‍വിട്ടു സൈക്കിളില്‍ പോകുമ്പോള്‍ കുഴപ്പമുണ്ടാക്കിയ വിദ്യാര്‍ഥിയുടെ നാലു സുഹൃത്തുക്കള്‍ ചേര്‍ന്നു പാടത്തുവച്ച് വീണ്ടും മര്‍ദിക്കുകയായിരുന്നു. സൈക്കിളും നശിപ്പിച്ചു.

നാട്ടുകാര്‍ ഓടിയെത്തിയതോടെയാണു മര്‍ദ്ദനം നിര്‍ത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി.

Related posts

Leave a Comment