35കാരനായ ദളിത് എംഎല്‍എ 19കാരി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍; എംഎല്‍എ 14 വര്‍ഷം ജീവിച്ചത് പെണ്‍കുട്ടിയുടെ വീട്ടില്‍; സിനിമകളെ വെല്ലുന്ന സംഭവബഹുലമായ വിവാഹകഥ ഇങ്ങനെ…

ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്ത ദളിത് എംഎല്‍എയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ചര്‍ച്ചാവിഷയം. സിനിമകളെ വെല്ലുന്ന രംഗങ്ങള്‍ക്കൊടുവിലാണ് തമിഴ്നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എയും 19 കാരിയായ ബിരുദ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള വിവാഹം നടന്നത്.

35 കാരനായ എംഎല്‍എ പ്രഭുവാണ് കഥയിലെ നായകന്‍. നായിക ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട സൗന്ദര്യ എന്ന പെണ്‍കുട്ടിയും. എംഎല്‍എ പെണ്‍കുട്ടിയെ മോഹിപ്പിച്ച് വലയിലാക്കുകയായിരുന്നെന്നും തട്ടിക്കൊണ്ടു വന്ന് നിര്‍ബ്ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.

വിവാഹദിവസം രാവിലെ വിവാഹവേദിയായ എംഎല്‍എയുടെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ പിതാവും ക്ഷേത്രം പൂജാരിയുമായ സ്വാമിനാഥന്‍ ആത്മാഹൂതി നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

എഐഎഡിഎംകെയുടെ കല്ലാക്കുറിച്ചി എംഎല്‍എയാണ് പ്രഭു. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് പ്രഭു സൗന്ദര്യയെ വിവാഹം ചെയ്തത്.

ഉന്നതനായ രാഷ്ട്രീയ നേതാവ്, പ്രണയം, ജാതി വൈരം, ആത്മഹത്യാ ഭീഷണി, പ്രണയസാഫല്യം തുടങ്ങി തമിഴകത്തിലെ സിനിമാ ചേരുവകള്‍ എല്ലാം ചേര്‍ന്നതായിരുന്നു ഈ വിവാഹം. പെണ്‍കുട്ടിയുടെ പിതാവ് തിങ്കളാഴ്ച രാവിലെ എംഎല്‍എയുടെ കല്ലാകുറിച്ചിയിലെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമം നടത്തിയെങ്കിലും അവിടെ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുകാരും ചേര്‍ന്ന് തടഞ്ഞു.

നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും പ്രായപൂര്‍ത്തിയാകും മുമ്പ് മകളെ പ്രണയിച്ചതിന്റെ പേരില്‍ എംഎല്‍എയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും എന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണിപ്പെടുത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും കുടുംബത്തിന്റെ വിശ്വാസവും സ്വസ്ഥതയും തകര്‍ത്തെന്നും സ്വാമിനാഥന്‍ ആരോപിച്ചു. പിതാവിന്റെ ആത്മാഹൂതി ശ്രമം എഐഎഡിഎംകെ പ്രവര്‍ത്തകരും പോലീസും സ്ഥലത്ത് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞു. ഇദ്ദേഹത്തേ ത്യാഗതുരുഗം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

14 വര്‍ഷത്തോളം തന്റെ വീട്ടില്‍ നിന്നും വളര്‍ന്ന പ്രഭുവിനെ താന്‍ മകനെ പോലെയാണ് കണ്ടിരുന്നതെന്നും എന്നാല്‍ അയാള്‍ തങ്ങളുടെ വിശ്വാസം തന്നെ തകര്‍ത്തെന്നുമാണ് സ്വാമിനാഥന്‍ പറയുന്നത്. മകള്‍ വിവാഹത്തിന് മാനസികമായി തയ്യാറായിട്ടു പോലുമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

മകളെ എല്‍എല്‍എ തട്ടിക്കൊണ്ടു പോയി നിര്‍ബ്ബന്ധിച്ച് വിവാഹം കഴിച്ചു. സംഭവത്തില്‍ തനിക്കും കുടുംബത്തിനും എംഎല്‍എയില്‍ നിന്നും അവരുടെ ആള്‍ക്കാരില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നതായും മകളെ എംഎല്‍എ തിരിച്ചയയ്ക്കണമെന്നതാണ് തന്റെ ആവശ്യമെന്നും പറഞ്ഞു.

ഇന്നലെയായിരുന്നു സൗന്ദര്യയുടേയും പ്രഭുവിന്റെയും വിവാഹം. അതേസമയം തന്റെ ഭാര്യ പ്രായപൂര്‍ത്തിയായ ആളാണെന്നും ഇക്കാര്യത്തില്‍ ഏത് അന്വേഷണം നേരിടാനും ഒരുക്കമാണെന്നും എംഎല്‍എ പറയുന്നു.

തങ്ങള്‍ പ്രണയത്തിലായിട്ട് നാലു മാസമേ ആയുള്ളൂ എന്നും നാലു വര്‍ഷം മുമ്പ് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും പ്രഭു വീഡിയോ സന്ദേശവും പുറത്തുവിട്ടു.

പ്രണയത്തിലായതിന് പിന്നാലെ വീട്ടില്‍ ചെന്ന് മകളെ വിവാഹം ചെയ്തു തരണമെന്ന് അപേക്ഷിച്ചപ്പോള്‍ അവര്‍ എതിര്‍ത്തെന്നും എംഎല്‍എ പറയുന്നു.

താന്‍ സൗന്ദര്യയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സൗന്ദര്യയെ മോഹിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നില്ലെന്നും വീഡിയോ സന്ദേശത്തില്‍ പ്രഭു പറഞ്ഞു.

വീഡിയോയില്‍ സൗന്ദര്യയും തൊട്ടടുത്ത് നില്‍ക്കുന്നത് കാണാം. കഴുത്തു കണ്ടിക്കാനും സ്വാമിനാഥന്‍ ശ്രമം നടത്തിയെങ്കിലൂം പ്രവര്‍ത്തകര്‍ തടഞ്ഞു. ബിടെക്കുകാരനാണ് പ്രഭു. സൗന്ദര്യ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയും.

Related posts

Leave a Comment