എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്കും രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു ! രോഗബാധിതര്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിച്ച വിമാനങ്ങളില്‍ ഉണ്ടായിരുന്നവര്‍…

എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാരും എഞ്ചിനീയറും ടെക്‌നീഷ്യനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ലൈനിലെ 77 പൈലറ്റുമാരെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച പൈലറ്റുമാരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും ഇവരോട് വീട്ടില്‍ ക്വാറന്റീനില്‍ തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം. ഇവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണ്.

രോഗം ബാധിച്ച അഞ്ച് പൈലറ്റുമാരും ബോയിംഗ് 787 ഡ്രീംലൈനറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നവരാണ്. ഇവരില്‍ ആരെങ്കിലും അവസാനമായി വിമാനം ഓടിച്ചത് ഏപ്രില്‍ 20 നായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്തും എയര്‍ ഇന്ത്യ സേവനം നടത്തിയിരുന്നു, തുടക്കത്തില്‍ ഇറ്റലി, ഇറാന്‍ എന്നിവയുള്‍പ്പെടെ കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു.

ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മെയ് ഏഴു മുതല്‍ ഘട്ടം ഘട്ടമായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു, ആദ്യ ആഴ്ചയില്‍ 15000 പ്രവാസികളെ കൊണ്ടുവരുന്നതിനായി 64 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1,90,000-ത്തിലധികം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ വിമാനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന മുന്‍നിര തൊഴിലാളികളില്‍ വൈറസ് ബാധിച്ച ഏറ്റവും പുതിയ വിഭാഗമാവുകയാണ് പൈലറ്റുമാര്‍.

Related posts

Leave a Comment