തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചതിച്ചാശാനേ…95 ലക്ഷം സാരി ആരെ ഉടുപ്പിക്കണമെന്നറിയാതെ തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും…

ഹൈദരാബാദ്: കാലാവധി തികയാന്‍ കാക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ വോട്ടര്‍മാരെ കൈയിലെടുക്കാന്‍ പാരിതോഷികങ്ങളും പ്രഖ്യാപനങ്ങളുമായി തയ്യാറെടുത്തിരിക്കുകയായിരുന്ന തെലങ്കാന സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക എട്ടിന്റെ പണി.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയതോടെ ഓര്‍ഡര്‍ നല്‍കിയ 95 ലക്ഷം സാരി എന്തു ചെയ്യുമെന്നറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും.

95 ലക്ഷത്തില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. 280 കോടി രൂപയാണ് 95 ലക്ഷം സാരിക്കായി സര്‍ക്കാര്‍ ചിലവിട്ടത്. സിര്‍സിലിയ ടെക്സ്‌റ്റൈല്‍ സ്ഥാപനത്തില്‍ നിന്നാണ് സാരി വാങ്ങിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് നവരാത്രിയോട് അനുബന്ധിച്ച് ഉത്സവസമയത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി. സാരികളുടെ എക്സിബിഷന്‍ മുഖ്യമന്ത്രിയുടെ മകന്‍ കെ.ടി രാമറാവു ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്.

50 ലക്ഷം സാരികള്‍ എത്തിയിട്ടുണ്ടെന്നും ബാക്കിയുള്ള 45 ലക്ഷം ഒക്‌ടോബര്‍ പത്തിനകം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബര്‍ 12 നാണ് ഇത് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. 57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയേയും ഉത്തരവ് ബാധിക്കും. സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുമ്പ് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളായതിനാല്‍ നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിയും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Related posts