സുധാ സിംഗിന് ഒളിമ്പിക് യോഗ്യത

sp-olympicusന്യൂഡല്‍ഹി: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ രണ്ടാം ദിനത്തെ ഒളിമ്പിക് യോഗ്യത നേടി സുധാ സിംഗ് സമ്പന്നമാക്കിയ പ്പോള്‍ പുരുഷന്മാരുടെ 400 മീറ്ററില്‍ ആരോക്യ രാജീവിനു നേരിയ വ്യത്യാസത്തില്‍ ഒളിമ്പിക് യോഗ്യത നഷ്ടമായി.3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലാണ് സുധ ഒളിമ്പിക് ബെര്‍ത്ത് ഉറപ്പാക്കിയത്. നേരത്തെതന്നെ ഒളിമ്പിക് യോഗ്യത നേടിയ മഹാരാഷ്്ട്രയുടെ ലളിത ബാബറിനു പിന്നില്‍ രണ്ടാമതായാണ് ഉത്തര്‍പ്രദേശിന്റെ സുധ ഫിനിഷ് ചെയ്തത്. ലളിത സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സമയം- 9 മിനിറ്റ് 27.09 സെക്കന്‍ഡ്. 9:27.86 എന്ന സമയമാണ് ലളിത പഴങ്കഥയാക്കിയത്. 9:31.86 എന്ന സമയം കുറിച്ച്് സുധ മത്സരം പൂര്‍ത്തിയാക്കി. 9:45.00 ആണ് ഒളിമ്പിക് യോഗ്യതാ മാര്‍ക്ക്. വെങ്കലം ഉത്തര്‍പ്രദേശിന്റെ പാറുള്‍ ചൗധരിക്കാണ്.

400ല്‍ ആരോക്യയും അനില്‍ഡയും

ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ പെണ്‍കരുത്തുകളുടെ പോരാട്ടം കണ്ട മത്സരത്തില്‍ 400 മീറ്ററില്‍ ഏവരും സ്വര്‍ണം പ്രതീക്ഷിച്ച എം.ആര്‍. പൂവമ്മയെ ഞെട്ടിച്ച് മലയാളി താരം അനില്‍ഡ തോമസ് സ്വര്‍ണം നേടി. അതേസമയം, പുരുഷന്മാരുടെ 400 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് മറികടന്ന പ്രകടനം നടത്തി തമിഴ്‌നാടിന്റെ ആരോക്യ രാജീവ് മികച്ചുനിന്നു. എന്നാല്‍, ഒളിമ്പിക് യോഗ്യത നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു.

അത്യന്തം ആവേശകരമായിരുന്നു വനിതകളുടെ 400 മീറ്റര്‍. തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയ അനില്‍ഡ അവസാനം വരെ അതു തുടര്‍ന്നു. പി.ടി. ഉഷ സ്കൂളിലെ ജിസ്‌ന മാത്യുവും അനു രാഘവനും ഇരുവര്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി. 52.40 സെക്കന്‍ഡിലാണ് അനില്‍ഡ 400 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്ത് ഒഎന്‍ജിസിയുടെ എം.ആര്‍. പൂവമ്മയും (52.60) മൂന്നാം സ്ഥാനത്ത് ഒഎന്‍ജിസിയുടെ തന്നെ ജുവാന മുര്‍മു ( 53.37)വും ഫിനിഷ് ചെയ്തു.

മലയാളി താരങ്ങളായ ഒഎന്‍ജിസിയുടെ ആര്‍. അനു നാലാമതും ജിസ്‌ന മാത്യു അഞ്ചാമതുമായി. ഹീറ്റ്‌സിലും മികച്ച പ്രകടനം നടത്തിയത് അനില്‍ഡയായിരുന്നു.

പുരുഷന്മാരുടെ നാനൂറു മീറ്ററിലും പോരാട്ടം ആവേശകരമായിരുന്നു. തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയ ആരോക്യ അവസാനം വരെ അതു തുടര്‍ന്നു. ഒടുവില്‍ 45.47 സെക്കന്‍ഡില്‍ ആരോക്യ ഓട്ടം പൂര്‍ത്തിയാക്കുമ്പോള്‍ അതൊരു ദേശീയ റിക്കാര്‍ഡായി കുറിക്കപ്പെട്ടു.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ സുരേഷ് അറുമുഖം (14.33 സെക്കന്‍ഡ്) സ്വര്‍ണവും സിആര്‍പിഎഫിന്റെ അനുപേന്ദ്ര കുമാര്‍ (14.70) വെള്ളിയും തമിഴ്‌നാടിന്റെ തന്നെ ടി. ബാലമുരുകന്‍ (14.72) വെങ്കലവും നേടി.

100 മീറ്ററില്‍ ദ്യുതി ചന്ദിന്റെ കാര്യം പറഞ്ഞതുപോലെ 400 മീറ്ററില്‍ ആരോക്യ രാജീവിനും ഇന്നലെ തലനാരിഴയ്ക്ക് ഒളിമ്പിക് യോഗ്യത നഷ്ടമായി. ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ച ആരോക്യ രാജീവ് 45.47 സെക്കന്‍ഡിലാണ് 400 മീറ്റര്‍ ഫിനിഷ് ചെയ്തത്. 45.40 സെക്കന്‍ഡാണ് ഒളിമ്പിക്‌സിനുള്ള യോഗ്യതാ മാര്‍ക്ക്. മലയാളി താരങ്ങളായ മുഹമ്മദ് അനസും(45.75 സെക്കന്‍ഡ്), കുഞ്ഞുമുഹമ്മദുമാണ് (46.08) യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. ആരോക്യ അടുത്ത മീറ്റില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ മുഹമ്മദ് കുഞ്ഞി ദീപികയോടു പറഞ്ഞു. അടുത്ത മത്സരങ്ങളില്‍ പൂവമ്മയ്ക്കും യോഗ്യത നേടാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മൂവരും മുഹമ്മദ് കുഞ്ഞിയുടെ കീഴിലാണ് പരിശീലിക്കുന്നത്. 2004ലെ ഒളിമ്പിക്‌സില്‍ മലയാളി താരം കെ.എം. ബിനു കുറിച്ച 45.48 സെക്കന്‍ഡാണ് ആരോക്യ പഴങ്കഥയാക്കിയത്.

ജയ്ഷയും ചിത്രയും

വനിതകളുടെ 1500 മീറ്ററില്‍ കേരളതാരങ്ങള്‍ക്കാണ് സ്വര്‍ണവും വെള്ളിയും. മാരത്തണില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ ജയ്ഷ പ്രതീക്ഷ കൈവിടാതെ 1500 മീറ്ററില്‍ ഓടി പൊന്നണിഞ്ഞു. നാലു മിനിറ്റ് 18.19 സെക്കന്‍ഡിലാണ് ജയ്ഷ 1500 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. പി.യു. ചിത്രയിലൂടെ(4:29.17) കേരളം വെള്ളിയും നേടി. ഹരിയാനയുടെ ആദേശ് കുമാരിക്കാണ് വെങ്കലം.

പുരുഷന്മാരുടെ 1500 മീറ്ററില്‍ ഒഎന്‍ജിസിയുടെ അജയ്കുമാര്‍ സരോജ് (3: 44.60) സ്വര്‍ണം നേടിയപ്പോള്‍ ഹരിയാനയുടെ സന്ദീപ് സിംഗ് വെള്ളിയും ഡല്‍ഹിയുടെ രാഹുല്‍ ഹര്‍വീര്‍ സിംഗ് വെങ്കലവും നേടി. പുരുഷന്മാരുടെ സ്റ്റീപ്പിള്‍ ചേസില്‍ ഹരിയാനയുടെ നവീന്‍കുമാര്‍ സ്വര്‍ണവും മണിപ്പൂരിന്റെ ദുര്‍ഗ ബഹാദൂര്‍ ബുദ്ധയ്ക്ക് വെള്ളിയും ലഭിച്ചു.

പുരുഷന്മാരുടെ വാശിയേറിയ ലോംഗ് ജംപ് പോരാട്ടത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രേംകുമാര്‍ സ്വര്‍ണം നേടി. 7.88 മീറ്റര്‍ ദൂരം കണെ്ടത്തിയാണ് പ്രേംകുമാര്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത്.

പലപ്പോഴും പ്രേമിനെ പരാജയപ്പെടുത്തിയിട്ടുള്ള ഹരിയാനയുടെ അങ്കിത് ശര്‍മ(7.76 മീറ്റര്‍) വെള്ളിയും കര്‍ണാടകയുടെ ഷംസീര്‍ (7.62) വെങ്കലവും നേടി. വനിതകളുടെ ഡിസ്കസ് ത്രോയില്‍ വളരെക്കാലം കളത്തിനു പുറത്തായിരുന്ന കൃഷ്ണ പൂനിയ സ്വര്‍ണം സ്വന്തമാക്കി. സീമ പൂനിയയുടെ അഭാവത്തില്‍ നടന്ന മത്സരത്തില്‍ 55.09 മീറ്റര്‍ ദൂരത്തേക്കു ഡിസ്ക് പായിച്ചാണ് കൃഷ്ണ സ്വര്‍ണം സ്വന്തമാക്കിയത്.

വനിതകളുടെ ഹൈജംപില്‍ രണ്ടു മെഡലുകള്‍ കര്‍ണാടകയ്ക്കാണ്. പ്രതീക്ഷിച്ച പോലെ സഹനകുമാരി (1.80 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കേരളത്തിന്റെ എയ്ഞ്ചല്‍ പി. ദേവസ്യ വെള്ളിയും ചന്ദന വെങ്കലവും സ്വന്തമാക്കി. മൂന്നു ദിവസം നീണ്ടുനിന്ന മീറ്റ് ഇന്നു സമാപിക്കും.

Related posts