നിര്‍വൃതിയില്‍ നരിക്കൂട്ടം

sp-nariലണ്ടന്‍: ഫുട്‌ബോള്‍ എത്രത്തോളം മനോഹരമാണ് എന്ന് വീണ്ടും തെളിയുകയാണ്. ഫുട്‌ബോള്‍കഥകളിലെ നിറംപിടിപ്പിച്ച മനോഹര ഏടുകള്‍ വായിക്കുമ്പോള്‍ ഇനി ഈ നരിക്കൂട്ടത്തിന്റെ കഥ വര്‍ണപ്പൊലിമയോടെ തിളങ്ങും. അതെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ആകാശത്ത് നീലനിറം വാരിവിതറി പുതുചരിത്രമെഴുതിയ ലീസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായി. കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ നരികളുടെ ഓരിയിടല്‍ പ്രകമ്പനം കൊണ്ടു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ടോട്ടനം ഹോട്‌സ്പറിനെതിരേ 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം എഡന്‍ ഹസാര്‍ഡിന്റെ മാന്ത്രിക ബൂട്ടുകള്‍ ഗോളടിച്ചപ്പോള്‍ ചെല്‍സിയേക്കാള്‍ സന്തോഷിച്ചത് നരിക്കൂട്ടമായിരുന്നു. കാരണം 132 വര്‍ഷത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ നിമിത്തമായത് ഹസാര്‍ഡിന്റെ ബൂട്ടുകളായിരുന്നു. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ലീസ്റ്ററിനു വിജയമുറപ്പിക്കാന്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തെ ചെല്‍സി തോല്‍പ്പിക്കുകയോ സമനിലയില്‍ കുടുക്കുകയോ ചെയ്യണമായിരുന്നു.

രണ്ടു ഗോളുകള്‍ക്കു പിന്നില്‍നിന്ന ചെല്‍സി ഒടുവില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് മത്സരം സമനിലയിലാക്കി. രണ്ടു മത്സരങ്ങള്‍ ശേഷിക്കെയാണ് ലീസ്റ്റര്‍ കിരീടം നേടിയത്. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാലും ടോട്ടനത്തിന് ലീസ്റ്ററിനെ മറികടക്കാനാവില്ല. ഇതാദ്യമായാണ് ലീസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത്. സീസണിന്റെ തുടക്കത്തില്‍ ലീസ്റ്ററിനു കല്‍പ്പിച്ചിരുന്നത് അയ്യായിരത്തില്‍ ഒന്നു സാധ്യത മാത്രമാണ്.

132 വര്‍ഷം പ്രായമുള്ള ക്ലബിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണിത്. എന്നുമാത്രമല്ല. പ്രധാനപ്പെട്ട ഒരു കിരീടവും ചൂടാത്ത ടീമാണ് ലീസ്റ്റര്‍. ലീഗില്‍ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലീസ്റ്ററിനു ലഭിച്ചിരിക്കുന്നത്. 36 കളികളില്‍ നിന്ന് ലീസ്റ്റര്‍ 77 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 36 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റു മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിനുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാലും 76 പോയിന്റേ അവര്‍ക്കു നേടാനാകൂ.

ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് ടോട്ടനം-ചെല്‍സി മത്സരഫലത്തിനായി ലീസ്റ്റര്‍ കാത്തിരുന്നത്. ചെല്‍സിക്കു വേണ്ടി ഹസാര്‍ഡിനൊപ്പം ഗാരി കാഹിലും (58) ഗോള്‍ നേടിയപ്പോള്‍ ടോട്ടനത്തിന്റെ സ്‌കോറര്‍മാര്‍ ഹാരി കെയ്‌നും(35) സോന്‍ ഹുയേംഗ് മിന്നുമായിരുന്നു(44).വെറും 300 കോടി രൂപയ്ക്കു തട്ടിക്കൂട്ടിയ ടീമുമായി പ്രീമിയര്‍ ലീഗിലിറങ്ങിയ റെനേരിയയുടെ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍നിര താരം യുവാന്‍ മാട്ടയുടെ പ്രതിഫലം പോലും റെനേരിയയുടെ ടീമിന്റെ വിലയേക്കാള്‍ കൂടുതലാണ്. ലീസ്റ്റര്‍ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷന്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ല.

പ്രീമിയര്‍ ലീഗ് കിരീടത്തില്‍ കണ്ണുവച്ച ടോട്ടനത്തിന് ഇതു വലിയ നഷ്ടമാണ്. 1961നു ശേഷം ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടം കൊതിച്ച ടോട്ടനത്തിനു കപ്പിനും ചുണ്ടിനുമിടയില്‍ അതു നഷ്ടമായി.

ലീസ്റ്റര്‍ ചെറിയ മീനല്ല

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സിറ്റി, ആഴ്‌സണല്‍, ചെല്‍സി… ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തലയെടുപ്പുള്ള കൊമ്പന്മാര്‍ നിരവധി. ഇവരുടെ കൂട്ടത്തില്‍ ലീസ്റ്റര്‍ സിറ്റി എന്നൊരു ടീം 132 വര്‍ഷത്തിന്റെ നിറമില്ലാത്ത പാരമ്പര്യവുമായി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. അവര്‍ക്ക് കിരീടം നേടാനാകുമെന്നു വിശ്വസിച്ചവര്‍ 5000ല്‍ ഒരാള്‍ മാത്രമായിരുന്നു. എന്നാല്‍, ചരിത്രം കാതോര്‍ക്കുകയായിരുന്നു ലീസ്റ്ററിന്റെ കുളമ്പടിക്കായി. 2004ല്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ യോഗ്യത നേടിയ ലീസ്റ്റര്‍ പിന്നീട് അതു സ്വന്തമാക്കുന്നത് 2014ലായിരുന്നു. എന്നാല്‍, അവരുടെ പ്രീമിയര്‍ ലീഗ് പ്രവേശനം ഞെട്ടിപ്പിക്കുന്ന ചില വിജയങ്ങളോടെയായിരുന്നു. അതിലൊന്നാണ് ആ സീസണില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പിന്നിട്ടു നിന്ന ശേഷം 5-3നു പരാജയപ്പെടുത്തിയത്.

14-ാം സ്ഥാനത്തായായിരുന്നു അന്ന് ലീസ്റ്റര്‍ ഫിനിഷ് ചെയ്തത്. എന്നാല്‍, 2015ല്‍ ലീസ്റ്റര്‍ എത്തുന്നത് ചിലതൊക്കെ മനസില്‍കണ്ടുകൊണ്ടാണ്. വലിയ മീനുകളെ വലയിലാക്കാതെ ഉള്ളതുകൊണ്ട് ഓണം പോലെ, അതായിരുന്നു ടീം മാനേജ്‌മെന്റിന്റെ സമീപനവും. അവരെ പറഞ്ഞിട്ടും കാര്യമില്ല, വന്‍കിട ടീമുകളുടെ ഉടമകളേപ്പോലെ പണം വാരിയെറിയാനുള്ള കഴിവ് ക്ലബ്ബിനില്ലായിരുന്നു. റാനിയേരിയെന്ന പരിശീലകന്റെ മിടുക്കും ഒത്തിണക്കത്തോടെ കളിക്കുന്ന 23 കളിക്കാരും, പിന്തുണ നല്‍കുന്ന നിഷ്കളങ്കരായ ആരാധകരും, ഇതായിരുന്നു ലീസ്റ്ററിന്റെ കരുത്ത്. 2014ലെ അതേ ടീമിനെയാണ് ലീസ്റ്റര്‍ നിലനിര്‍ത്തിയത്. പുതിയ സീസണിലും ഇവരെ ആരെയും വിട്ടുകൊടുക്കുന്നില്ലെന്നും റനിയേരി വ്യക്തമാക്കിയിട്ടുണ്ട്.

വൈസ് മോര്‍ഗനും ജെയ്മി വാര്‍ഡിയും മെഹ്‌റസും ലിയനാര്‍ഡോ ഉല്ലയും ഡ്രിങ്ക് വാട്ടറുമൊക്കെ അക്ഷീണം പരിശ്രമിച്ചു സ്വന്തമാക്കിയ വിജയത്തിന്റെ ആരവം ഇനിയും അവസാനിച്ചിട്ടില്ല.67 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ച ലീസ്റ്റര്‍ വഴങ്ങിയത് 34 മാത്രമാണ്. 36 മത്സരങ്ങളില്‍ മൂന്നില്‍ മാത്രം പരാജയപ്പെട്ടപ്പോള്‍ 22 വിജയവും 11 സമനിലയും കിരീടനേട്ടത്തിലേക്ക് ലീസ്റ്ററെ കൈപിടിച്ചു നടത്തി. ഇംഗ്ലണ്ടിലെ ഏറ്റവും പോപ്പുലറായ മനുഷ്യനായി ഇതിനോടകം റാനിയേരി മാറി എന്നതാണു സത്യം. അതുപോലെ ലീസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിംഗ് പവര്‍ സ്റ്റേഡിയവും.

Related posts