സൈറ്റുകള്‍ മെല്ലപ്പോക്കില്‍: പ്ലസ് വണ്‍ ഏകജാലകവും സമ്പൂര്‍ണ നടപടികളും തടസപ്പെട്ടു

alp-onlineപത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനും സ്കൂളുകളില്‍ ടിസി വിതരണത്തിന്റെയും സൈറ്റുകളെല്ലാം മെല്ലപ്പോക്കില്‍. ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കുട്ടികളുടെ ശ്രമത്തിനും സ്കൂളുകളില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഇതര വിദ്യാലയങ്ങളില്‍ ചേരാനുള്ള കുട്ടികളുടെ ആഗ്രഹങ്ങളും സഫലീകരണം കാത്തുകിടക്കുന്നു. ഐടി അറ്റ ്‌സ്കൂള്‍ മുഖേനയുള്ള സൈറ്റുകളിലും പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സൈറ്റിലുമെല്ലാ തിരക്കു കാരണം കയറാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചതു മുതല്‍ രാത്രിയും പകലും നിരവധിയാളുകള്‍ ശ്രമം തുടങ്ങിയതോടെ സൈറ്റുകളെല്ലാം തിരക്കിലാണ്. കുട്ടികളില്‍ ഏറെപ്പേരും പുറത്തെ അക്ഷയ കേന്ദ്രങ്ങളെയും കംപ്യൂട്ടര്‍ കേന്ദ്രങ്ങളെയും ആശ്രയിച്ചാണ് അപേക്ഷകള്‍ അയക്കുന്നത്. അപേക്ഷ നല്‍കാനാകുന്നവര്‍ക്ക് പ്രിന്റൗട്ട് ലഭിക്കുന്നില്ല, രണ്ടുദിവസമായിട്ടും സൈറ്റില്‍ കയറി രജിസ്‌ട്രേഷന്‍ പോലും സാധ്യമാകുന്നില്ല തുടങ്ങിയ പരാതികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്ക്കുകള്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലാത്ത സ്ഥിതിയാണ്. സൈറ്റുകളിലെ തിരക്ക് പരിഹരിക്കാന്‍ ഇവര്‍ക്കും മാര്‍ഗമില്ല.

സ്കൂളുകളില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിനായി കുട്ടികളുടെ അപേക്ഷകള്‍ സമ്പൂര്‍ണ വഴി രജിസ്റ്റര്‍ ചെയ്തു മാത്രമേ പ്രഥമാധ്യാപകര്‍ക്ക് ടിസി എടുക്കാനാകൂ. സമ്പൂര്‍ണ സൈറ്റുകളും തിരക്കില്‍പ്പെട്ടു കിടക്കുകയാണ്. സൈറ്റിലെ തിരക്കു കാരണം യഥാസമയം കുട്ടികള്‍ക്ക് ടിസി ലഭിക്കുന്നില്ല. സമ്പൂര്‍ണയില്‍ രജിസ്റ്റര്‍ ചെയ്ത് തിരുത്ത് ആവശ്യമുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളാണ്. ടിസിക്കുവേണ്ടി രക്ഷകര്‍ത്താക്കള്‍ തിരക്ക് കൂട്ടുമ്പോള്‍ കൃത്യമായി ഇതു നല്‍കാനാകാത്ത അവസ്ഥയിലാണ് പ്രഥമാധ്യാപകര്‍.

Related posts