അനന്തപുരിയെ ചുവപ്പിച്ച് പിണറായി അധികാരത്തില്‍

pinaaaതിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിനിര്‍ത്തി പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തു. പൊതുഭരണവും ആഭ്യന്തരവും വിജിലന്‍സും ഐടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കും. മുഖ്യമന്ത്രിസ്ഥാനത്തെത്തിയ പന്ത്രണ് ടാമത്തെ ആളാണു പിണറായി.

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് പിന്നാലെ ഇ.ചന്ദ്രശേഖരന്‍ (റവന്യൂ), മാത്യൂ ടി. തോമസ് (ജലവിഭവം), എ.കെ.ശശീന്ദ്രന്‍ (ഗതാഗതം), കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം), എ.കെ.ബാലന്‍ (നിയമം-സാംസ്കാരികം-പിന്നോക്കക്ഷേമം), ഡോ. കെ.ടി.ജലീല്‍ (തദ്ദേശസ്വയംഭരണം), ഇ.പി.ജയരാജന്‍ (വ്യവസായം, കായികം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി-ദേവസ്വം), ജെ. മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്-പരമ്പരാഗത വ്യവസായം), എ.സി. മൊയ്തീന്‍ (സഹകരണം-ടൂറിസം), കെ.രാജു (വനം-മൃഗസംരക്ഷണം), ടി.പി. രാമകൃഷ്ണന്‍ (എക്‌സൈസ്-തൊഴില്‍), പ്രഫ. സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ഷൈലജ (ആരോഗ്യം, സാമൂഹ്യക്ഷേമം), ജി.സുധാകരന്‍ (പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍), വി.എസ്.സുനില്‍കുമാര്‍ (കൃഷി), പി.തിലോത്തമന്‍ (ഭക്ഷ്യം, സിവില്‍ സപ്ലൈസ്), ടി.എം.തോമസ് ഐസക് (ധനകാര്യം) എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്‍ എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുന്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ, നടന്മാരായ മമ്മൂട്ടി, ദിലീപ്, ടിനി ടോം, സുരേഷ് കൃഷ്ണ, സംവിധായകരായ ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണന്‍, രഞ്ജിത്ത്, രണ്‍ജിപണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍ ഇന്നസെന്റ് എംപി,മുകേഷ് എംഎല്‍എ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയത്.

30,000 പേര്‍ക്ക് സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ സംവിധാനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ സ്ക്രീനില്‍ എല്‍ഇഡി സ്ഥാപിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഗവര്‍ണര്‍ മന്ത്രിമാരെ രാജ്ഭവനിലേക്ക് ചായ സല്‍ക്കാരത്തിനു ക്ഷണിച്ചു.

Related posts