ആദ്യ കടമ്പയില്‍ ഹൈദരാബാദ്

sp-kadambaഡല്‍ഹി: ഒറ്റയാള്‍ പോരാട്ടങ്ങളേക്കാള്‍ വലുത് ടീം സ്പിരിറ്റാണെന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഒപ്പം, ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നേരിടാനുള്ള അവസരവും. എലിമിനേറ്ററില്‍ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 22 റണ്‍സിന് തോല്പിച്ചാണ് ഹൈദരാബാദ് ഫൈനലിലേക്കുള്ള ആദ്യ കടമ്പ പിന്നിട്ടത്. നാളെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്പിക്കാനായാല്‍ വാര്‍ണര്‍ക്കും കൂട്ടര്‍ക്കും കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാം. ബാറ്റിംഗില്‍ യുവരാജ് സിംഗിന്റെയും (44) ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറിന്റെയും (മൂന്നു വിക്കറ്റ്) പ്രകടനങ്ങളാണ് ഹൈദരാബാദ് ജയത്തില്‍ നിര്‍ണായകമായത്. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 162, കോല്‍ക്കത്ത 20 ഓവറില്‍ എട്ടിന് 140.

ഓപ്പണര്‍മാര്‍ തിളങ്ങിയാല്‍ ഹൈദരാബാദിന്റെ നല്ലകാലം, ഇല്ലെങ്കില്‍ പണി പാളുമെന്ന നിഗമനം തെറ്റിയില്ല. രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ (10) മടങ്ങുന്നതു കണ്ടാണ് ഫിറോഷാ കോട്‌ല ഉണര്‍ന്നത്. മോര്‍ണി മോര്‍ക്കലിനെ തുടര്‍ച്ചയായ പന്തുകളില്‍ അതിര്‍ത്തി കടത്തിയതിനുശേഷമായിരുന്നു ധവാന്റെ വീഴ്ച്ച. വിക്കറ്റ് തുലച്ചുവെന്നു പറഞ്ഞാലും തെറ്റില്ല. കൂട്ടുകാരനെ നഷ്ടപ്പെട്ടതോടെ വാര്‍ണറിന്റെ ബാറ്റിംഗിന്റെ താളം തെറ്റി. ബൗണ്ടറികള്‍ അകന്നുനിന്നതോടെ സ്‌കോര്‍ബോര്‍ഡിന്റെ ചലനവും പതിയെയായി. അഞ്ചാം ഓവറില്‍ യൂസഫ് പത്താന്‍ വാര്‍ണറെ വീഴ്ത്തിയെന്നു തോന്നിച്ചതാണ്. വാര്‍ണര്‍ നല്കിയ റിട്ടേണ്‍ ക്യാച്ച് പത്താന്‍ കൈപ്പിടിയിലൊതുക്കിയിരുന്നെങ്കില്‍.

പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരുവിക്കറ്റിന് 43 റണ്‍സെന്നനിലയിലായിരുന്നു ഹൈദരാബാദ്. വാര്‍ണര്‍- ഹെന്‍റിക്വസ് സഖ്യം ഹൈദരാബാദിനെ സുരക്ഷിത പാളയത്തിലേക്കു നയിക്കുന്നുവെന്ന തോന്നലായിരുന്നു ഒന്‍പതാം ഓവര്‍ വരെ കണ്ടത്. ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവ് എറിഞ്ഞ പത്താം ഓവറിലാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഹെന്‍റിക്കസും (31), വാര്‍ണറും (28) അടുത്തടുത്ത പന്തുകളില്‍ പുറത്ത്. ഒന്നിന് 73ല്‍ നിന്ന് ഹൈദരാബാദ് മൂന്നുവിക്കറ്റിന് 73ലേക്ക്.

കളിയുടെ നിയന്ത്രണം കോല്‍ക്കത്ത കൈക്കലാക്കിയതും ഈ ഘട്ടത്തിലാണ്. സുനില്‍ നരെയ്‌നെയും കുല്‍ദീപിനെയും പന്തേല്പിച്ച് മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ ഗംഭീറിനായി. 10-15 വരെയുള്ള അഞ്ച് ഓവറില്‍ വെറും 38 റണ്‍സ് മാത്രമാണ് കോല്‍ക്കത്ത വഴങ്ങിയത്. യുവരാജ് സിംഗും ദീപക് ഹൂജയുമായിരുന്നു ഈ സമയം ക്രീസില്‍. അവസാന അഞ്ച് ഓവറുകളില്‍ കടന്നാക്രമണം നടത്തി 180 മുകളില്‍ ഒരു സ്‌കോറായിരുന്നു സണ്‍റൈസേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ സമര്‍ഥമായി പന്തെറിഞ്ഞ ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നതോടെ ആ മോഹവും പൊലിഞ്ഞു. യുവി ആഞ്ഞടിച്ചെങ്കിലും മറുവശത്ത് കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ 19-ാം ഓവറില്‍ യുവിയും (30 പന്തില്‍ 44) പവലിയനില്‍ തിരിച്ചെത്തി. ബിപുല്‍ ശര്‍മയുടെ (ആറു പന്തില്‍ 14) അവസാന ഓവറിലെ കൂറ്റനടികള്‍ പൊരുതാമെന്ന അവസ്ഥയിലേക്ക് ഹൈദരാബാദിനെ എത്തിച്ചു.

ജയിച്ചതുപോലെയായിരുന്നു കോല്‍ക്കത്തയുടെ തുടക്കം. റോബിന്‍ ഉത്തപ്പയെ (11) രണ്ടാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും അനായാസമായിരുന്നു അവരുടെ മുന്നേറ്റം. എന്നാല്‍ കോളിന്‍ മുണ്‍റോയും (16) ഗംഭീറും (28) പുറത്തായതോടെ കളിയുടെ കടിഞ്ഞാണ്‍ ഹൈദരാബാദിനായി. നിരുത്തരപരമായ ബാറ്റിംഗുമായി യൂസഫ് പത്താനും (2), സൂര്യകുമാറും (23) മടങ്ങിയതോടെ കോല്‍ക്കത്തയുടെ സീസണ്‍ ഒന്‍പതിലെ സ്വപ്നങ്ങള്‍ അവസാനിച്ചു.

രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത്-ഹൈദരാബാദ് പോരാട്ടം

സ്‌കോര്‍ബോര്‍ഡ്

ഹൈദരാബാദ് ബാറ്റിംഗ്: വാര്‍ണര്‍ ബി കുല്‍ദീപ് 28, ധവാന്‍ ബി മോര്‍ക്കല്‍ 10, ഹെന്‍റിക്വസ് സിആന്‍ഡ്ബി കുല്‍ദീപ് 31, യുവരാജ് ബി ഹോള്‍ഡര്‍ 44, ഹൂഡ റണ്ണൗട്ട് 21, കട്ടിംഗ് സ്റ്റംപ്ഡ് ഉത്തപ്പ ബി കുല്‍ദീപ് പൂജ്യം, ഓജ സി ഉത്തപ്പ ബി ഹോള്‍ഡര്‍ 7, ഭുവനേശ്വര്‍ സി പാണ്ഡെ ബി മോര്‍ക്കല്‍ 1, ബിപുല്‍ നോട്ടൗട്ട് 14, സ്രാന്‍ നോട്ടൗട്ട് ഒന്ന്, എക്‌സ്ട്രാസ് ആറ് ആകെ 20 ഓവറില്‍ എട്ടിന് 162

ബൗളിംഗ്: യൂസഫ് 3-0-17-0, മോര്‍ക്കല്‍ 4-0-31-2, നരെയ്ന്‍ 4-0-35-0, ഹോള്‍ഡര്‍ 4-0-33-2, കുല്‍ദീപ് 4-0-35-3, സതീഷ് 1-0-9-0

കോല്‍ക്കത്ത ബാറ്റിംഗ്: ഉത്തപ്പ സി ഹെന്‍റിക്വസ് ബി സ്രാന്‍ 11, ഗംഭീര്‍ സി (സബ്) ബി കട്ടിംഗ് 28, മുണ്‍റോ റണ്ണൗട്ട് 16, മനീഷ് സി ഹോള്‍ഡര്‍ ബി ഭുവനേശ്വര്‍ 36, യൂസഫ് സി ഭുവനേശ്വര്‍ ബി ഹെന്‍റിക്വസ് 2, സൂര്യകുമാര്‍ സി ധവാന്‍ ബി ഹെന്‍റിക്വസ് 23, സതീഷ് ബി ഭുവനേശ്വര്‍ 8, ഹോള്‍ഡര്‍ സി കട്ടിംഗ് ബി ഭുവനേശ്വര്‍ 6, നരെയ്ന്‍ നോട്ടൗട്ട് 1, മോര്‍ക്കല്‍ നോട്ടൗട്ട് പൂജ്യം, എക്‌സ്ട്രസ് 9 ആകെ 20 ഓവറില്‍ എട്ടിന് 140

ബൗളിംഗ്: ഭുവനേശ്വര്‍ 4-0-19-3, സ്രാന്‍ 3-0-29-1, ഹൂഡ 1-0-8-0, മുസ്റ്റാഫിസൂര്‍ 4-0-28-0, ഹെന്‍റിക്വസ് 3-0-17-2, കട്ടിംഗ് 3-0-14-1, ബിപുല്‍ 2-0-16-0.

Related posts