സങ്കടക്കടലായി കാണക്കാരി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ സംസ്കാരം നടത്തി

ktm-kanakkariഏറ്റുമാനൂര്‍: അഞ്ജുവും ആശയും എത്തി. അവരുടെ ചേതനയറ്റ ശരീരങ്ങളടങ്ങിയ പെട്ടി കണ്ട ഉറ്റവര്‍ക്കും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും സങ്കടമടക്കാനായില്ല. പ്ലാപ്പള്ളില്‍ വീട്ടില്‍ കണ്ണീര്‍മഴ തോരുന്നില്ല.കഴിഞ്ഞ 23-ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേസില്‍ വാഹനാപകടത്തില്‍ മരിച്ച കാണക്കാരി സബ്‌സ്റ്റേഷനു സമീപം പ്ലാപ്പള്ളില്‍ പി.എം. മാത്യു (ബേബി)വി ന്റെയും ആലീസിന്റെയും മക്കളായ അഞ്ജുവിന്റെയും ആശയുടെയും മൃതദേഹങ്ങള്‍ ഇന്നു രാവിലെ ഏഴുമണിയോടെ വീട്ടില്‍ എത്തിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങള്‍ അടങ്ങിയ പേടകം കണ്ടപാടേ ഒരാഴ്ചയായി വീര്‍പ്പടക്കിനിന്നിരുന്ന പ്ലാപ്പള്ളില്‍ വീടും അന്തരീക്ഷവും സര്‍വനിയന്ത്രണവും നഷ്ടപ്പെട്ടപോലെയായി. നിലവിളിക്കുകയും പരസ്പരം കെട്ടിപ്പിടിച്ചാശ്വസിപ്പിക്കുകയും ചെയ്യുന്ന അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ഇന്നലെ രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ മൃതദേഹങ്ങള്‍ രാത്രിയില്‍ അവിടെനിന്നു പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണു നെടുമ്പാശേരിയില്‍ എത്തിച്ചത്.

പുലര്‍ച്ചെ നെടുമ്പാശേരിയില്‍നിന്നും മുട്ടുചിറ ആശുപത്രിയിലെത്തിച്ച് സീല്‍ചെയ്ത പേടകങ്ങളില്‍നിന്നും പുറത്തെടുത്ത മൃതദേഹങ്ങള്‍ വേറെ പെട്ടികള്‍ക്കുള്ളിലാക്കി രാവിലെ ഏഴോടെ വീട്ടില്‍ എത്തിച്ചു. രാവിലെ വീട്ടില്‍ എത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രാര്‍ഥനാ ശുശ്രൂഷ നടത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. രാവിലെ 10.30-ന് പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വീട്ടില്‍ സംസ്കാരം ശുശ്രൂഷകള്‍ ആരംഭിച്ചു. തുടര്‍ന്നു പട്ടിത്താനം രത്‌നഗിരി സെന്റ് തോമസ് പള്ളിയില്‍ സംസ്കാരം നടത്തി.

Related posts