പന്നിയങ്കര സര്‍ക്കാര്‍ എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല

PKD-SCHOOLവടക്കഞ്ചേരി: ദേശീയപാതയോരത്തെ പന്നിയങ്കര ഗവണ്‍മെന്റ് എല്‍പി സ്കൂളിന്റെ സ്ഥിതി ഇക്കുറിയും ആശാവഹമല്ല. ഒന്നാംക്ലാസില്‍ ഇതുവരെ ആരും പ്രവേശനം തേടിയെത്തിയിട്ടില്ല. കണ്ടുവച്ച രണ്ടുപേരെ സമീപത്തെ സ്കൂളുകാര്‍ തട്ടിയെടുത്തു. ഇനി അയല്‍സംസ്ഥാന തൊഴിലാളികളുടെ കുട്ടികളിലാണ് പ്രതീക്ഷ.രണ്ടുകുട്ടികള്‍ ശരിയാകുമെന്ന് വാര്‍ഡ് മെംബര്‍ ജോസ് പറഞ്ഞു. സ്കൂളിനു സമീപം വീടുകളും കുട്ടികളും കുറവാണ്.

രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായി ഇപ്പോള്‍ എട്ടുപേരുണ്ട്. സ്കൂള്‍ തുറക്കുമ്പോള്‍ ഇവര്‍ ഉണ്ടാകുമെന്ന ആശ്വാസമാണുള്ളത്. പ്രീപ്രൈമറി ക്ലാസില്‍ കൂടുതല്‍ കുട്ടികളുണ്ടാകാറുണ്ടെങ്കിലും ഇവരൊക്കെ ഒന്നാംക്ലാസിലേക്കാകുമ്പോള്‍ വഴിമാറിപോകുന്ന സ്ഥിതിയാണ്.ദേശീയപാതയോടു തൊട്ടുപ്രവര്‍ത്തിക്കുന്ന സ്കൂളിലേക്ക് മക്കളെ പറഞ്ഞുവിടാന്‍ രക്ഷിതാക്കള്‍ക്കും താത്പര്യമില്ല. മാത്രമല്ല സമീപത്ത് സ്കൂള്‍ വാഹനങ്ങളുമായി നല്ല സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മക്കളെ പരീക്ഷണത്തിനു വിടാനും രക്ഷിതാക്കള്‍ മടിക്കുന്നു.

പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ടുപേരാണ് ഇവിടെയുള്ളത്. ഇവരും സ്ഥലംമാറ്റത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് പറയുന്നത്. പത്തില്‍ താഴെ കുട്ടികളുള്ള സ്കൂളുകള്‍ നിര്‍ത്തലാക്കുമെന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നിര്‍ദേശം വന്നപ്പോഴാണ് നാട്ടുകാരും ജനപ്രതിനിധികളും അധ്യാപകരെല്ലാം ചേര്‍ന്ന് വീടുകള്‍ കയറിയിറങ്ങി കുറച്ചെങ്കിലും കുട്ടികളെ സംഘടിപ്പിച്ച് സ്കൂള്‍ നിലനിര്‍ത്തിയത്. കുട്ടികളാരും ഇല്ലാതെ മൂന്നുവര്‍ഷം പൂട്ടിക്കിടന്ന സ്കൂള്‍ 2014-ലാണ് ആറു കുട്ടികളുമായി വീണ്ടും തുറന്നത്.

2014-ല്‍ സ്കൂള്‍ തുറന്ന ജൂണ്‍ രണ്ടിന് കുട്ടികളാരും എത്താതെ പിന്നീട് സ്കൂള്‍ സംരക്ഷണസമിതി നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആറുകുട്ടികളെ കിട്ടി. ആ വര്‍ഷം ജൂണ്‍ ഒമ്പതിനാണ് സ്കൂള്‍ തുറന്നത്. ഇക്കുറി സ്കൂള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒന്നാംക്ലാസിലേക്ക് കുട്ടികള്‍ വരണം. സ്കൂളിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി കുമ്മായം അടിച്ച് മനോഹരമാക്കുന്നുണ്ട്. സ്കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്യുന്നത്.

Related posts