പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം തടവ്

COURTതിരുവനന്തപുരം: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്കു 10 വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷംകൂടി കഠിന തടവ് അധികം അനുഭവിക്കണം. പ്രത്യേക കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റിയന്റേതാണ് വിധി. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പുറത്തുപോയ മാറനല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അടുത്ത പറമ്പില്‍ ശ്രീവരാഹം മുക്കോലയ്ക്കല്‍ സ്വദേശിയായ അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ തവണ വ്യവസ്ഥയില്‍ തുണിക്കച്ചവടം നടത്തുന്നയാളാണ്. ഒന്നര മാസത്തിനുശേഷം വീണ്ടും ഇതേ സ്ഥലത്തു ഓട്ടോയില്‍ തുണിയുമായെത്തിയപ്പോഴാണ് പീഡനത്തിനിരയായ പെണ്‍കുട്ടി ഇയാളെ തിരിച്ചറിഞ്ഞത്.

2004 ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. കേസില്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മൂന്നു തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.    കാട്ടാക്കട സിഐ ആയിരുന്ന ആര്‍. ഷാജി അന്വേഷിച്ചിരുനന കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വാസുദേവന്‍ നായരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിക്കു നല്‍കിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി കോവളം സി. സുരേഷ് ചന്ദ്രകുമാറാണ് ഹാജരായത്.

Related posts