വിലങ്ങന്‍കുന്നൊരുങ്ങുന്നു..ഓണക്കാലം ആഘോഷമാക്കാന്‍

TCR-VILANGANPARAമുതുവറ: തൃശൂര്‍ ജില്ലയിലെ അവഗണിക്കപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വിലങ്ങന്‍കുന്ന് പുതുമോടിയില്‍ അണിഞ്ഞൊ രുങ്ങുന്നു. ഓണത്തിന് മുമ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ടൂറിസം മന്ത്രിയുടെ ജില്ലയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷി ക്കാനാണ് വിലങ്ങന്‍കുന്ന് ഒരുങ്ങുന്നത്. അടാട്ട് പഞ്ചായത്തിന്റെ കൈയില്‍ നിന്നും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്തിരിക്കുന്ന വിലങ്ങന്‍കുന്നിനെ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് സെന്ററാക്കുകയെന്ന ലക്ഷ്യത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മിതികേന്ദ്രം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ സംയുക്തമായാണ് വിലങ്ങന്‍കുന്നില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ആധുനിക സജ്ജീകരണങ്ങളോടെയുള്ള കുട്ടികളുടെ പാര്‍ക്ക്, വിലങ്ങന്‍കുന്നിലേക്ക് സഞ്ചാരയോഗ്യമായ റോഡ്, ടൈല്‍വിരിച്ച നടപ്പാത, വാഹനപാര്‍ക്കിംഗ് സൗകര്യം, പൂന്തോട്ടം, നിലവിലെ കോഫീഹൗസിന് മുകളില്‍ ഇരുനിലകളിലായുള്ള ഭക്ഷണശാല, നിലവിലെ ഓപ്പണ്‍ സ്റ്റേജ് നവീകരണം തുടങ്ങി നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറെയാണ് നടത്തുന്നത്. വിലങ്ങന്‍കുന്നിന്റെ നവീകരണത്തിന് ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ കൂടുതല്‍ തുക വകയിരുത്തുമെന്ന പ്രത്യാശയും വിലങ്ങനെ സ്‌നേഹിക്കുന്നവരിലുണ്ട്. വിലങ്ങന്‍കുന്നില്‍ മഴവെള്ള സംഭരണി, ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ എന്നിവ തുടങ്ങാനുള്ള നിര്‍ദേശം മന്ത്രി നല്‍കിയിട്ടുണ്ട്.

ഏറെ പ്രതീക്ഷകളോടെ ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച വിലങ്ങന്‍കുന്നിന് പക്ഷേ കാര്യമായ ചലനം ജില്ലയുടെ ടൂറിസം കുതിപ്പിലുണ്ടാക്കാന്‍ സാധിച്ചില്ല. തൃശൂര്‍ നഗരത്തില്‍ നിന്നും വെറും ഏഴ് കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന വിലങ്ങന്‍കുന്ന് കാലങ്ങളായി അവഗണനയിലാണ്. തൃശൂര്‍ നഗരത്തിന്റെ വിശാലമായ ദൃശ്യവും മഴക്കാടുകള്‍ നിറഞ്ഞ കൊച്ചുമലയും എല്ലാം വിലങ്ങന്റെ മുകളില്‍ നിന്ന് ആസ്വദിക്കാന്‍ കഴിയും. പരിമിതികളും പരാധീനതകളും ഒരുപാടുണ്ടായിട്ടും ഇവിടേക്ക് ഇപ്പോഴും വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. അടാട്ട് ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് വിലങ്ങന്‍കുന്ന്. പത്ത് കോടി  രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് നേരത്തെ പദ്ധതി തയ്യാറാക്കിയെങ്കിലും രണ്ടുകോടി രൂപയുടെ അനുമതി മാത്രമേ ലഭിച്ചുള്ളു.

എന്നാല്‍ ഇപ്പോള്‍ വിലങ്ങന്‍കുന്ന് വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. ഓണക്കാലത്ത് തൃശൂരിന്റെ ടൂറിസം പരിപാടികളില്‍ വിലങ്ങന്‍കുന്നും ഇത്തവണ പ്രധാന സ്ഥാനമുണ്ടാകും. നഗരത്തോടു ചേര്‍ന്നുകിടക്കുന്ന ഈ ടൂറിസം കേന്ദ്രത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് വിലങ്ങന്‍കുന്നിന്റെ പ്രശസ്തി വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുലിക്കളിയും വള്ളംകളിയുമൊക്കെ കാണാനായി തൃശൂരിലെത്തുന്ന വിദേശ സഞ്ചാരികളടക്കമുള്ളവരെ വിലങ്ങന്‍കുന്നിന്റെ മനോഹാരിതയിലേക്ക് എത്തിക്കുകയെന്ന ദൗത്യമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് വിലങ്ങന്‍കുന്ന് അണിഞ്ഞൊരുന്നത്.

Related posts