കാണണം ആ മുഖം! പ്രതിയെ കാണാന്‍ രോഷത്തോടെ നാട്ടുകാര്‍; പെരുമ്പാവൂരിലെ തെളിവെടുപ്പ് പ്രതിസന്ധിയില്‍

jisha-prathiകൊച്ചി: പ്രമാദമായ ജിഷ കൊലക്കേസിലെ പ്രതിയെ പിടികൂടിയതോടെ ഇനി പ്രതിയുടെ മുഖം കാണാനുള്ള ആകാംഷയിലാണു നാട്ടുകാര്‍. ക്രൂരമായ കൊല നടത്തിയതാരാണെന്ന് എത്രയും വേഗം അറിയാനുള്ള ആഗ്രഹം ഓരോ മലയാളിയും പ്രകടിപ്പിച്ചിരുന്നു. സമീപകാലത്തു കേരളക്കര കേള്‍ക്കാനാഗ്രഹിച്ച ഒരു പേരായിരുന്നു ജിഷയുടെ കൊലയാളിയുടേത്.

പിടികൂടിയ പ്രതിയുടെ മുഖം ഇതുവരെ പോലീസ് പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. പ്രതിയുടെ മുഖം പുറത്തുകാണിക്കാതെയാണു പ്രതിയെ ആലുവ പോലീസ് ക്ലബിലെത്തിച്ചത്. മാധ്യമങ്ങള്‍ക്കും അവിടെ എത്തിയിരുന്നു ജനങ്ങള്‍ക്കും പ്രതി എങ്ങനെ ഇരിക്കുന്ന ആളാണെന്നതു സംബന്ധിച്ച് ഒരു സൂചനയും നല്‍കാത്ത രീതിയിലാണു പോലീസ് പ്രതിയെ എത്തിച്ചത്്. കേസന്വേഷണത്തിനിടെ പ്രതിയുടേതെന്ന പേരില്‍ മൂന്നു രേഖാചിത്രങ്ങള്‍ വരച്ചിരുന്നു. ഈ ചിത്രവുമായി എത്രത്തോളം സാമ്യമുള്ള മുഖമാണു പ്രതിയുടേതെന്ന് അറിയാനുള്ള ആകാംഷയിലാണ് നാട്ടുകാര്‍.

കഴിഞ്ഞ അമ്പതു ദിവസമായി നാട്ടുകാരും അല്ലാത്തവരുമായ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. 200 ഓളം പേരെ പോലീസ് പലപ്പോഴായി ചോദ്യം ചെയ്തു. അവസാനമാണ് അമിറുല്‍ ഇസ്ലാമിനെ കിട്ടുന്നത്.  പോലീസിനെയും നാട്ടുകാരെയും ഇത്രയക്ക് വലച്ച ഇയാളെ ഒരുനോക്കു കാണാനായി ഇന്നലെ ആലുവ പോലീസ് ക്ലബ് പരിസരത്തും നിരവധി ആളുകള്‍ കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിനു പോലീസ് പാടുപ്പെട്ടിരുന്നു.

പ്രതിയെ കൊണ്ടുവന്ന വാഹനത്തെ ചെറിയതോതില്‍ അക്രമിക്കാനും ശ്രമം നടന്നിരുന്നു. ഇന്നു കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴും പ്രതിയെ കാണാന്‍ ജനങ്ങള്‍ കൂടാനുള്ള സാധ്യതകളേറെയാണ്. ഡിജിപി ഇന്നു കൊച്ചിയിലെത്തുന്നുണ്ട് എന്ന വാര്‍ത്ത പോലീസ് ഇന്ന് പത്രസമ്മേളനം നടത്തി പ്രതിയുടെ മുഖം പൊതുസമൂഹത്തിനു കാണിച്ചു തരും തരത്തിലുള്ള പ്രചരണത്തിനു ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലെയും പോലീസ് പത്രസമ്മേളനം നടത്തും എന്ന രീതിയില്‍ പ്രചരണം ഉണ്ടായിരുന്നു. പ്രതിയെ ഇന്നു തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ എത്തിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്നലെ ആലുവ പ്രതിയെ പിടിച്ച വിവരമറിഞ്ഞ് പെരുമ്പാവൂരില്‍ നിന്ന ആളുകള്‍ ആലുവയില്‍ എത്തിയിരുന്നു.

അമിറുളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പെരുമ്പാവൂര്‍: ജിഷവധക്കേസിലെ പ്രതിയായ ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും. ആലുവയില്‍ നിന്നും പെരുമ്പാവൂരില്‍ എത്തിക്കുന്ന പ്രതിയെ തിരിച്ചറിയല്‍ പരേഡിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. സംഭവം നടന്ന ദിവസം അയല്‍വാസികളായ സ്ത്രീകള്‍ കണ്ടതായി മൊഴി നല്‍കിയിരുന്നു. ഈ സ്ത്രീകളും, ചെരുപ്പുകടയുടമയെയും തിരിച്ചറിയല്‍ പരേഡിന് ഉണ്ടായിരിക്കും.

കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയെന്ന് അറിയുന്നു. ഇതിനുശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ ജിഷയുടെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തും. അല്ലെങ്കില്‍ മറ്റൊരു ദിവത്തേയ്ക്ക് തെളിവെടുപ്പ് മാറ്റിവയ്ക്കും.

നാട്ടുകാര്‍ക്ക് ആശ്വാസം

പെരുമ്പാവൂര്‍: ജിഷവധം പ്രതിയെ പിടികൂടിയത് നാട്ടുകാര്‍ക്ക് ആശ്വാസമായി. കൊലപാതകവുമായി ബന്ധപ്പെട്ട് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത് നിരവധിപേര്‍. സഹിക്കവയ്യാതായതോടെ നാട്ടുകാര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ഇതില്‍ മത- സാംസ്കാരിക – സാമൂഹിക സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ഉള്‍പ്പെട്ടിരുന്നു.

അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് മര്‍ദനമേറ്റു. പ്രതിയെ കണ്ടുവെന്ന് സൂചന നല്‍കിയ സമീപവാസികളായ മൂന്നു സ്ത്രീകളെയും മഹിളാ പ്രധാന്‍ ഏജന്റിനെയും ദിവസങ്ങളോളമാണ് ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. ഇതുകൂടാതെ കോണ്‍ട്രാക്ടര്‍മാരായ പലരും ചോദ്യം ചെയ്യലിന്റെ പേരില്‍ പകലന്തിയോളം പോലീസ് സ്റ്റേഷനില്‍ നില്‍ക്കേണ്ടിവന്നു. നാട്ടുകാര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ സമരവുമായി തെരുവിലിറങ്ങാന്‍ മുന്നിട്ട് ഇറങ്ങുമ്പോഴാണ് പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നാട്ടുകാര്‍ക്ക് ആശ്വാസമായത്. പ്രതിയെ കൊണ്ടുവരുമെന്ന് കരുതി ഇന്നലെ നൂറുകണക്കിന് ആളുകളാണ് ജിഷയുടെ വീടിന് സമീപത്ത് തടിച്ചു കൂടിയത്.

പ്രതിയെ വിളിച്ചുവരുത്തിയത് സുഹൃത്തുക്കള്‍

പെരുമ്പാവൂര്‍: ജിഷയെ ക്രൂരമായി കൊല ചെയ്ത ശേഷം നാടുവിട്ട പ്രതിയെ സുഹൃത്തുക്കള്‍ തന്നെ വിളിച്ചുവരുത്തി പോലീസിന് കൈമാറി. കൈലയ്ക്കുശേഷം സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ഒരാഴ്ച മുന്‍പ് കുറുപ്പംപടിയില്‍ തിരിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നു കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. അതില്‍ കൂടെ നാട്ടില്‍ പോയ ആളെക്കുറിച്ച് തിരക്കി. അദ്ദേഹം തിരികെ വന്നിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ കൊണ്ടു ഫോണ്‍ വിളിച്ച് വരുത്തി തൃശൂരില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ഒരുവര്‍ഷം മുന്‍പ് ജിഷയുടെ മൊബൈല്‍ ഫോണില്‍ വന്ന കോള്‍ പരിശോധനയില്‍ പ്രതിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഈ ഫോണ്‍ പ്രവര്‍ത്തന രഹിതമായിരുന്നു. അതിനാല്‍ പ്രതിയുടെ സുഹൃത്തുക്കളെ പിടികൂടാനായിരുന്നു പോലീസിന്റെ തീരുമാനം. തുടക്കം ഇവരെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരാഴ്ച മുന്‍പ് അമിറുളിന്റെ മറ്റു സുഹൃത്തുക്കള്‍ വീണ്ടും കുറുപ്പംപടിയിലേക്ക് തന്നെ മടങ്ങിയെത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അമിറുളിനെ പോലീസിന് പിടികൂടാനായത്. ഇതിനിടെ പോലീസിന് കിട്ടിയ ചെരുപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കുറുപ്പംപടിയില്‍ ഒരു കടയുടമ അന്യസംസ്ഥാന തൊഴിലാളിക്ക് ചെരുപ്പ് നല്‍കിയതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കടയുടമ പ്രതിയെ തിരിച്ചറിഞ്ഞതോടെ പ്രതിയെ പിടികൂടാന്‍ വഴിയൊരുക്കിയത്.

Related posts