എയിംസ് സാധ്യതാ പട്ടികയില്‍ നെയ്യാര്‍ ഡാം

tvm-neyyardamകാട്ടാക്കട : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് ) സാധ്യതാ പട്ടികയില്‍ നെയ്യാര്‍ഡാമിന്റെ പേരും ഇടം പിടിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നെയ്യാര്‍ഡാമിന്റെ പേരിനാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്.കേരളത്തില്‍ എയിംസ് അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഉള്‍പ്പടെയുള്ള സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്. എയിംസ് സ്ഥാപിക്കാന്‍ 200 ഏക്കര്‍ സ്ഥലം വേണം. നെയ്യാര്‍ഡാമിലെ തേവന്‍കോട് തുറന്ന ജയിലിലെ സ്ഥലമാണ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്.

തുറന്ന ജയിലില്‍ ഇപ്പോള്‍ 400 ഏക്കര്‍ സ്ഥലമുണ്ട്. അവിടെ കൃഷിയും മറ്റും നടത്തി വരികയാണ്. ഇതില്‍ 200 ഏക്കര്‍ സ്ഥലം വിട്ടു നല്‍കാനാണ് നീക്കം. നഗരത്തില്‍ നിന്നും വിട്ടുമാറിയുള്ള ഈ പ്രദേശം എയിംസ് സ്ഥാപിക്കാന്‍ പറ്റിയ ഇടമാണെന്ന് ഇവിടെ സന്ദര്‍ശിച്ച സംസ്ഥാന സര്‍ക്കാരിന്റെ സംഘം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കണെ്ടത്തിയിരുന്നു. സര്‍ക്കാരിന് അധികം ബാധ്യത വരാതെ തന്നെ സ്ഥലം കൈമാറാനും കഴിയും. ആഭ്യന്തര വകുപ്പിന്റെ കൈയിലാണ് ഇപ്പോള്‍ ഈ ഭൂമി. അത് ഇന്നത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കൈമാറാന്‍ വലിയ തടസവും ഉണ്ടാകില്ല എന്നതാണ് പ്രധാന നേട്ടം. മാത്രമല്ല സര്‍ക്കാരിന് ഭൂമി ഏറ്റെടുത്ത് നല്‍കാനുള്ള ബാധ്യതയും അതിന്റെ പിന്നാലെയുള്ള പാച്ചിലും ഇല്ലാതെയാകും.

കോഴിക്കോട്, കോട്ടയം, കൊച്ചി എന്നിവിടങ്ങളാണ് മറ്റ് സ്ഥലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്. ഇവിടെ സ്ഥലം നല്‍കുന്നത് കീറാമുട്ടിയാണ് എന്ന സാഹചര്യത്തിലാണ് നെയ്യാര്‍ഡാമിന് നറുക്ക് വീഴാന്‍ സാധ്യത കാണുന്നത്. മാത്രമല്ല കേരളത്തിന്റെ തലസ്ഥാനത്തു തന്നെ എയിംസ് വരണമെന്നത് സര്‍ക്കാര്‍ എടുത്തു പറയുന്നതും നെയ്യാറിന് ഗുണം ചെയ്യും. എയര്‍പോര്‍ട്ട്, റെയില്‍ സൗകര്യങ്ങളും വളരെ ദുരെയല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സംഘം താമസിയാതെ തന്നെ സഥലങ്ങള്‍ സന്ദര്‍ശിക്കും. 2014 ല്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ അത് നടന്നില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയിംസ് സ്ഥാപിക്കാന്‍ സ്ഥലം അന്വേഷിച്ചു നടന്നപ്പോള്‍ ശശി തരൂര്‍ എംപി തുറന്നജയിലിലെ സ്ഥലം ചൂണ്ടികാട്ടി നിവേദനവും നല്‍കിയിരുന്നു.

Related posts