ജീവന്മരണ പോരാട്ടങ്ങള്‍

sp-porattomയൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തു കടക്കാന്‍ ബ്രിട്ടീഷ് ജനത മനസറിയിച്ചതിന്റെ രണ്ടാം നാള്‍… യൂറോപ്പിലെ അതിര്‍തിരിവുകളെ ഫുട്‌ബോള്‍ എന്ന രസച്ചരടില്‍ കോര്‍ത്തിണക്കുന്ന യുവേഫ യൂറോ കപ്പിന്റെ നോക്കൗട്ടിനു പന്തുരുളുന്ന നാള്‍… ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടിനായി സ്വിസ് താരങ്ങളും പോളിഷ് താരങ്ങളും ഇന്നു ബൂട്ടണിയും. ഇന്ത്യന്‍ സമയം ഇന്നു വൈകുന്നേരം 6.30നാണ് 2016 യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ കിക്കോഫ്. ജയത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും പോളണ്ടും സംതൃപ്തരാകില്ല. കാരണം, തോല്‍വി യൂറോയില്‍നിന്നു പുറത്തേക്കുള്ള വഴിതുറക്കലാണെന്നതുതന്നെ.

നോക്കൗട്ടിലേക്കുള്ള വഴി

തോല്‍വി അറിയാതെയാണ് ഇരു രാജ്യങ്ങളും പ്രീക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡും ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തോടെ പോളണ്ടും നോക്കൗട്ടിലേക്കെത്തി. ആതിഥേയരായ ഫ്രാന്‍സിനെയും റൊമാനിയയെയും സമനിലയില്‍ പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ്, അല്‍ബേനിയയെ 1-0നു കീഴടക്കി. ഗ്രൂപ്പില്‍ രണ്ടു ജയവുമായി കൊമ്പുകുലുക്കി നിന്ന ഫ്രാന്‍സിനെ അവരുടെ കാണികള്‍ക്കു മുന്നില്‍വച്ച് ഗോള്‍രഹിത സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം സ്വിസ് താരങ്ങള്‍ക്കുണ്ട്.

ലോകചാമ്പ്യന്മാരായ ജര്‍മനിയെ ഗ്രൂപ്പ് സിയില്‍ ഗോളടിക്കാതെ പിടിച്ചുകെട്ടിയാണ് പോളണ്ട് തങ്ങളുടെ വമ്പറിയിച്ചത്. അതുകൊണ്ടുതന്നെ പോളണ്ടിനെക്കുറിച്ചു മിണ്ടുമ്പോള്‍ സൂക്ഷിക്കണമെന്നര്‍ഥം. യുക്രെയ്‌നെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെയും 1-0നു വീതം കീഴടക്കിയ പോളണ്ട് ഗ്രൂപ്പില്‍ ജര്‍മനിക്കൊപ്പം ഏഴു പോയിന്റ് സ്വന്തമാക്കി. എന്നാല്‍, ഗോള്‍ ശരാശരിയില്‍ ജര്‍മനിക്കു മുന്നില്‍ പിന്തള്ളപ്പെട്ട് രണ്ടാം സ്ഥാനം നേടി.

മുഖാമുഖം ഇതുവരെ

ചരിത്രം നോക്കിയാല്‍ പോളണ്ടിനെതിരേ ഒരക്ഷരം മിണ്ടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനു സാധിക്കില്ല. ഇതുവരെ പത്തു തവണ നേര്‍ക്കുനേര്‍ വന്നതില്‍ ഒരു ജയം മാത്രമാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് അവകാശപ്പെടാനുള്ളത്. നാലു ജയം പോളണ്ട് സ്വന്തമാക്കിയപ്പോള്‍ അഞ്ചെണ്ണം സമനിലയില്‍ കലാശിച്ചു.

പോളണ്ടിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡ് നേടിയ ഏകജയം 1976ലെ സൗഹൃദ മത്സരത്തിലാണ്. 2014 നവംബറിലാണ് ഇരു ടീമുകളും അവസാനമായി നേര്‍ക്കുനേര്‍ ഇറങ്ങിയത്. അന്ന് മത്സരം 2-2 സമനിലയില്‍ കലാശിച്ചിരുന്നു. ഒരു ടൂര്‍ണമെന്റില്‍ പോളണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും അവസാനമായി മുഖാമുഖം എത്തിയത് 1980ലെ യൂറോ കപ്പ് യോഗ്യതാ റൗണ്ടിലായിരുന്നു. അന്ന് പോളണ്ട് 2-0നു വിജയിച്ചു.

ചരിത്രത്താളുകളില്‍

യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നതായിരുന്നു ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും പോളണ്ടിന്റെയും ചരിത്രം. 1938 ലോകകപ്പിന്റെ ആദ്യ റൗണ്ട് റിപ്ലേയില്‍ ജര്‍മനിയെ കീഴടക്കി ക്വാര്‍ട്ടറില്‍ എത്തിയതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏക നോക്കൗട്ട് പ്രവേശനം.

1974, 1982 ലോകകപ്പുകളില്‍ മൂന്നാം സ്ഥാനം നേടിയതാണ് പോളണ്ടിന്റെ ചരിത്രത്തിലെ മികച്ച നേട്ടങ്ങള്‍. യോഗ്യതാ റൗണ്ടില്‍ 13 ഗോളുകള്‍ നേടിയ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കിയാണ് യൂറോ ചരിത്രത്തിലെ ടോപ് സ്‌കോറര്‍. 2008 യൂറോ യോഗ്യതാ റൗണ്ടില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ഡേവിഡ് ഹെയ്‌ലിയുടെ റിക്കാര്‍ഡാണ് ലെവന്‍ഡോവ്‌സ്കി തിരുത്തിയത്. കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോള്‍ വഴങ്ങാതെയാണ് പോളണ്ട് എത്തുന്നത്.

ഗ്രൂപ്പ് ഘട്ടത്തില്‍

സ്വിറ്റ്‌സര്‍ലന്‍ഡ് -1, അല്‍ബേനിയ -0

സ്വിറ്റ്‌സര്‍ലന്‍ഡ് -1, റൊമേനിയ -1

സ്വിറ്റ്‌സര്‍ലന്‍ഡ് -0, ഫ്രാന്‍സ് -0

……………………………………………………………

പോളണ്ട് -1, നോ. അയര്‍ലന്‍ഡ് -0

പോളണ്ട് -0, ജര്‍മനി -0

പോളണ്ട് -1, യുക്രെയ്ന്‍ -0

ക്രൊയേഷ്യ-പോര്‍ച്ചുഗല്‍ യുദ്ധം

മത്സരം ഇന്ന് രാത്രി 12.30ന്

യൂറോ പ്രീക്വാര്‍ട്ടറില്‍ ആദ്യ സൂപ്പര്‍ പോരാട്ടം ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇവാന്‍ റാക്കിറ്റിക്കിന്റെ ക്രൊയേഷ്യയും തമ്മിലാണ് സൂപ്പര്‍ പോര്. റൊണാള്‍ഡോയുടെ വമ്പുമായെത്തിയ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയം പോലും നേടാതെയാണ് പ്രീക്വാര്‍ട്ടറിലേക്ക് എത്തിയിരിക്കുന്നത്.

ഗ്രൂപ്പ് എഫില്‍ ഹങ്കറിക്കും ഐസ്‌ലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനത്തോടെയാണ് പറങ്കിപ്പടയുടെ നോക്കൗട്ട് പ്രവേശനം. മൂന്നു മത്സരത്തിലും സമനിലയുമായി മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി നോക്കൗട്ടിലെത്തിയ പോര്‍ച്ചുഗലിന് ഇന്നത്തെ മത്സരം കടുത്തതാകും. ലീഗ് ഫുട്‌ബോള്‍ ലോകത്ത് കളിച്ച് തെളിഞ്ഞ ഒരുപറ്റം മികച്ച താരങ്ങളുമായെത്തുന്ന ക്രൊയേഷ്യ റൊണാള്‍ഡോയ്ക്കും സംഘത്തിനും കനത്ത വെല്ലുവിളിയാകുമെന്നുറപ്പ്.

ഗ്രൂപ്പ് ഡിയില്‍ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്‌പെയിനിനെവരെ തകര്‍ത്തെറിഞ്ഞാണ് ക്രൊയേഷ്യ നോക്കൗട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ കീഴടക്കിയ ക്രൊയേഷ്യ രണ്ടാം മത്സരത്തില്‍ ചെക്‌റിപ്പബ്ലിക്കുമായി സമനില പാലിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌പെയിനിനെ 2-1നു തകര്‍ക്കുകയും ചെയ്തു.

2005 നവംബറിലാണ് ക്രൊയേഷ്യയും പോര്‍ച്ചുഗലും അവസാനമായി നേര്‍ക്കുനേര്‍ ഇറങ്ങിയത്. അന്ന് 2-0ന് പോര്‍ച്ചുഗല്‍ ജയിച്ചിരുന്നു. ഗ്രൂപ്പ് പോരാട്ടത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സൂപ്പര്‍ താരം റൊണാള്‍ഡോ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയ ആശ്വാസത്തിലാണ് പറങ്കി സംഘം. മരിയോ മാന്‍സുകിച്ച്, നികോള കലിനിക്, ഇവാന്‍ പെരിസിക്, ഇവാന്‍ റാകിറ്റിക് തുടങ്ങിയ മികച്ച സംഘമാണ് ക്രൊയേഷ്യയുടെ കരുത്ത്.

Related posts