ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണം ആരുടെയും മനസില്‍ നിന്നു മായാന്‍ സമയമായിട്ടില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ടവറുകളിലേക്കു വിമാനങ്ങള്‍ ഇടിച്ചു കയറിയതും അതേത്തുടര്‍ന്നുണ്ടായ മരണങ്ങളും അമേരിക്കയുടെ ഹൃദയത്തിലെ മുറിവായി ഇന്നും നിലനില്ക്കുന്നു. എന്നാല്‍, ഇതുമായി അന്നത്തെ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷിനും ഭരണകൂടത്തിനും എന്തായിരുന്നു ബന്ധം ? ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് അര്‍ജന്റീനയില്‍ കഴിയുന്ന കര്‍ട്ട് സോണെന്ഫെല്ഡ് എന്ന അമേരിക്കക്കാരന് പറയുന്നത്. ദ സണ്‍ എന്ന മാധ്യമമാണ് ലോകത്തെ ഞെ്ട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സംഭവം നടന്ന കാലത്തു യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു കര്‍ട്ട്. വിമാനങ്ങള്‍ കെട്ടിടത്തിലേക്കു ഇടിച്ചു കയറിയശേഷം, അവ തലയുയര്‍ത്തി നിന്നിരുന്ന ഗ്രൗണ്ട് സീറോയിലേക്ക് ഇദ്ദേഹത്തെ കടത്തിവിട്ടു. കാണുന്നതൊക്കെ ക്യാമറയില്‍ പകര്‍ത്താനായിരുന്നു നിര്‍ദേശം. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടിയായിരുന്നു വീഡിയോ പകര്‍ത്താന്‍ ആവശ്യപ്പെട്ടത്. പക്ഷേ, പകര്‍ത്തിയ ദൃശ്യങ്ങള്‍ കര്‍ട്ട് അധികാരികള്‍ക്കു കൈമാറിയില്ല.
ആക്രമണം വരുന്നുണ്ടെന്നു യുഎസിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നു തെളിയിക്കാന്‍ കെല്പുള്ള ദൃശ്യങ്ങളാണു തന്റെ ക്യാമറയില്‍ പതിഞ്ഞതെന്നു കര്‍ട്ട് പറയുന്നു. “വേള്‍ഡ് ട്രേഡ് സെന്ററിലെ ഏഴാമത്തെ കെട്ടിടം എങ്ങനെ നിലംപൊത്തി എന്നതും നിഗൂഢമായി അവശേഷിക്കുന്നു. ഈ കെട്ടിടത്തില്‍ വിമാനം ഇടിച്ചിട്ടില്ല. മറ്റ് ബലക്ഷയമൊന്നും അതിനുണ്ടായിരുന്നുമില്ല. പക്ഷേ, മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെ 6.5 സെക്കന്റുകള്‍ കൊണ്ട് 47 നിലയുള്ള ഈ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു”-കര്‍ട്ടിന്റെ വാക്കുകള്‍. ഞാനിപ്പോള്‍ അര്‍ജന്റീനക്കാരനാണ്. ഇവിടെ സന്തോഷവാനാണ്. കൊളറാഡോയിലെ മലനിരകളുടെ സൗന്ദര്യം ഇടയ്ക്കൊക്കെ ഓര്മ വരും. എങ്കിലും, ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിനുശേഷം കര്‍ട്ടിന്റെ ജീവിതവും മാറിമറിഞ്ഞു. ഭാര്യയുടെ ദാരുണ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നു ഇദ്ദേഹത്തിന്. അവര്‍ സ്വയം വെടിവച്ചു ജീവനൊടുക്കിയതാണെന്നു വിശ്വസിക്കാന്‍ കാരണങ്ങളുണ്ടായിട്ടും കര്ട്ടിന് മേല്‍ കൊലക്കുറ്റം ചുമത്താനാണു യുഎസ് പോലീസ് ശ്രമിച്ചത്. പോലീസ് പിടിച്ചുകൊണ്ടു പോയെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. പക്ഷേ, ആശ്വാസം അധികകാലം നീണ്ടു നിന്നില്ല. തൊട്ടടുത്ത വര്‍ഷം കര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ ജഡ്ജി ഉത്തരവിട്ടു. പക്ഷേ, ഇതു മുന്നില്‍ കണ്ടിട്ടെന്ന പോലെ ഒരു വര്‍ഷം മുന്‍പു ഇയാള്‍ രാജ്യം വിട്ടിരുന്നു.
ഇപ്പോള്‍ കര്‍ട്ടിനെ തിരിച്ചു രാജ്യത്തെത്തിക്കാനാണു യുഎസിന്റെ ശ്രമം. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ആണ് നടപടിയെന്നു ഔദ്യോഗിക വിശദീകരണം. പക്ഷേ, ഇയാള്‍ക്കു ഇതു വിശ്വാസമില്ല. തന്റെ പക്കലുള്ള ദൃശ്യങ്ങളാണു അവര്‍ക്കു വേണ്ടതെന്നു ഇയാള്‍ വിശ്വസിക്കുന്നു.