ലോസാന്‍: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ ടെന്നീസ് താരം മരിയ ഷറപ്പോവ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്‌പോര്‍ട്‌സ് കോടതി മാറ്റിവച്ചു. ഇതോടെ റഷ്യന്‍ താരത്തിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി.
അപ്പീലില്‍ വിധി പറയുന്നത് രണ്ടു മാസത്തേക്കാണ് മാറ്റിയിരിക്കുന്നത്. ആ സമയം വിധി അനുകൂലമായാല്‍ പോലും ഒളിമ്പിക്‌സ് നഷ്ടമായിട്ടുണ്ടാവും. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയാണ് ഷറപ്പോവ മരുന്നടിച്ചതായി തെളിഞ്ഞത്. അര്‍ഹിക്കുന്നതിലേറെ വലിയ ശിക്ഷയാണ് അതിനു തനിക്കു വിധിച്ചിരിക്കുന്നതെന്നാണ് ഷറപ്പോവയുടെ വാദം.
തെളിവുകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് അപ്പീലിലെ വിധി സെപ്റ്റംബറിലേക്കു നീട്ടാന്‍ കോടതി തീരുമാനിച്ചത്.ഷറപ്പോവയെ നേരത്തെ ആന്‍ഡി ഡോപ്പിംഗ്“ ഏജന്‍സി “വാഡ” സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിച്ച മരുന്ന് കഴിച്ചതായി ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം നടത്തിയ പരിശോധനയില്‍ വ്യക്തമായതാണു കാരണം.
മെല്‍ഡോണിയം എന്ന ഈ മരുന്ന് കഴിഞ്ഞ പത്തു വര്‍ഷമായി കഴിക്കുന്നതാണെന്ന് ഷറപ്പോവ സമ്മതിച്ചിരുന്നു. എന്നാല്‍, വാഡ ഈ വര്‍ഷം ജനുവരി ഒന്നിനു മാത്രമാണ് ഇതു നിരോധിച്ചത്. നിരോധിക്കാന്‍ പോകുന്നതായി കഴിഞ്ഞ ഡിസംബര്‍ 22 നു തന്നെ എല്ലാ അത്‌ലറ്റുകളെയും അറിയിച്ചിരുന്നെങ്കിലും, ഷറപ്പോവ അതറിഞ്ഞിരുന്നില്ലത്രേ.
ഈ മരുന്നു കഴിച്ചാല്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അടുത്തിടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്നാണ് നിരോധിക്കാന്‍ വാഡ തീരുമാനിച്ചത്.എന്നാല്‍, താനിതു മരുന്നായാണ് കഴിച്ചിരുന്നതെന്ന് ഷറപ്പോവ പറഞ്ഞത്. ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. പാരമ്പര്യമായി പ്രമേഹവും വരാനിടയുള്ളതിനാലാണ് മരുന്ന് കഴിച്ചിരുന്നതെന്നും ഷറപ്പോവ വ്യക്തമാക്കിയിരുന്നു.സസ്‌പെന്‍ഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് നൈക്ക്, പോര്‍ഷെ, ടാഗ് ഹൊയര്‍ തുടങ്ങിയ കമ്പനികള്‍ ഷറപ്പോവയുമായുള്ള പരസ്യ കരാര്‍ റദ്ദാക്കുകയും ചെയ്തത് താരത്തെ നിരാശയാക്കി.