നേട്ടങ്ങള്‍ കൊയ്യാന്‍ തേജാലക്ഷ്മിക്കു വേണം സ്വന്തമായൊരു സൈക്കിള്‍

KNR-CYCLEതൃക്കരിപ്പൂര്‍: വേഗവും നേട്ടങ്ങള്‍ എത്തിപ്പിടിക്കാമെന്ന ആത്മവിശ്വാസവും ഉണ്ടെങ്കിലും കാസര്‍ഗോഡിന്റെതേജാലക്ഷ്മിക്ക് മുന്നേറാന്‍ നല്ലൊരു സൈക്കിളില്ല. തൃക്കരിപ്പൂര്‍ തൈക്കീലിലെ നിര്‍ധന കുടുംബാംഗമായ തേജാലക്ഷ്മി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്വന്തമായി സൈക്കിള്‍ ഇല്ലാതെ കടം വാങ്ങുന്ന സൈക്കിളുമായി പൊരുതുന്നത്. തൈക്കീലിലെ പെയിന്റിംഗ് തൊഴിലാളി സി.അനില്‍ കുമാറിന്റെയും ടെയ്‌ലറായ ഇ.ഷീബയുടെയും മകളായ ഈ കൊച്ചു മിടുക്കി തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.

തൃക്കരിപ്പൂരില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 16 വയസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ 15 കിലോമീറ്റര്‍ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ലക്കായി ചവുട്ടിക്കയറി വെള്ളിമെഡല്‍ കഴുത്തില്‍ അണിഞ്ഞിരുന്നു.  ഫെബ്രുവരിയില്‍ പത്തനംതിട്ടയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മത്സരിച്ച തേജാലക്ഷ്മി ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു. പഴയ ഒരു സൈക്കിളാണ് ആകെ പരിശീലനത്തിനായി ആകെയുള്ളത്. ഏതെങ്കിലും മത്സരത്തില്‍ പങ്കെടുക്കേണ്ടി വന്നാല്‍ സഹപാഠികളില്‍ ആരോടെങ്കിലും സൈക്കിള്‍ കടം വാങ്ങിയയാണ് ഇറങ്ങുന്നത്.

പലപ്പോഴും പരിചിതമല്ലാത്ത സൈക്കിളുകള്‍ ലഭിക്കുമ്പോള്‍ മുന്നേറ്റത്തെ കാര്യമായി തന്നെ അതു ബാധിക്കുകയും ചെയ്യുന്നു. ഇനിയും സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്നറിയാതെ സങ്കടപ്പെടുകയാണ് ഈ മിടുക്കി. മൂന്ന് വര്‍ഷം മുമ്പ് ഉദിനൂരില്‍ നടന്ന സൈക്കിള്‍ റെയ്‌സ് സെലക്ഷനില്‍ മികച്ച നേട്ടം കാഴ്ചവെച്ച തേജയെ കേരള സൈക്ലിംഗ് അസോസിയേഷന്‍ പരിശീലകര്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സ്കൂളില്‍ പ്രവേശനം നല്‍കുകയായിരുന്നു.

സാധാരണ സൈക്കിള്‍ പോലുമില്ലാതെ 2014ല്‍ പാലക്കാട് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്തോടെയാണ് ഈ രംഗത്തുള്ളവരുടെ ശ്രദ്ധ തേജയില്‍ പതിഞ്ഞത്.   തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ സൂരജിന്റെ ശിക്ഷണത്തിലാണ് ഇപ്പോള്‍ പരിശീലനം നടത്തി വരുന്നത്. മറ്റൊരു പരിശീലകനായിരുന്ന ചന്ദ്രന്‍ ചെട്ട്യാര്‍ ഡല്‍ഹിയിലാണ്. ഇന്ത്യന്‍ സൈക്കിളോട്ട മത്സരങ്ങളില്‍ ദേശീയ ജേതാക്കളായി തുടര്‍ന്നു വരുന്ന കേരളത്തിന് സ്വര്‍ണമണിഞ്ഞു വരാന്‍ മറ്റൊരു താരവമാവും കാസര്‍ഗോഡിന്റെ തേജാലക്ഷ്മി എന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടെങ്കിലും മത്സരത്തിനായുള്ള ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വില വരുന്ന ഒരു സൈക്കിള്‍ സ്വന്തമായിവേണമെന്നത് ഏതൊരു നേട്ടത്തിനും കരുത്തുപകരും. നേട്ടങ്ങള്‍ ചവിട്ടിപ്പിടിക്കാന്‍ സ്വന്തമായൊരു സൈക്കിള്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകണം എന്നൊരു പ്രാര്‍ഥന മാത്രമാണ് തേജാലക്ഷ്മിക്കുള്ളു.

Related posts