സൗഹൃദ മത്സരത്തില്‍ ബാഴ്‌സയ്ക്കു ജയം

sp-footbalസ്റ്റോംക്‌ഹോം: ലെസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന സൗഹൃദമത്സരത്തില്‍ ബാഴ്‌സിലോണ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ചു. മുനീര്‍ എല്‍ ഹദാദി, ലൂയിസ് സുവാരസ്, കൗമാരതാരം റാഫാ മുജിക എന്നിവരാണ് ലെസ്റ്ററിന്റെ വലചലിപ്പിച്ചത്. അഹമ്മദ് മുസയാണ് ലസ്റ്ററിന്റെ രണ്ടു ഗോളുകളും നേടിയത്.

തുടക്കത്തില്‍ ലെസ്റ്ററായിരുന്നു കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ മത്സരത്തിലേക്ക് ബാഴ്‌സ തിരിച്ചെത്തിയതോടെ ലെസ്റ്റര്‍ വലനിറഞ്ഞു. 25-ാം മിനിറ്റില്‍ മെസിയുടെ മനോഹരമായ ക്രോസാണ് ആദ്യ ഗോളിനു വഴിവച്ചത്. മധ്യനിരയില്‍നിന്ന് മെസി ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസ് കാലില്‍ കൊരുത്ത മുനീര്‍ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

രണ്ടാം ഗോളിനും വഴിവച്ചത് മെസിയായിരുന്നു. മെസി ബോക്‌സിന്റെ വലതുവശത്തേക്കു നീട്ടിയ ക്രോസ് പിടിച്ചെടുത്ത സുവാരസ് രണ്ടാം ഗോള്‍ നേടി. മൂന്നാം ഗോള്‍ ആദ്യപകുതിയുടെ അവസാന നിമിഷമായിരുന്നു. മധ്യവരയ്ക്കടുത്തുനിന്ന് മെസി നീട്ടിയ പന്ത് സുവാരസ് അല്‍പനേരം കാലിലിട്ട് വട്ടം ചുറ്റിയ ശേഷം മുനീറിന് മറിച്ചു. ബോക്‌സിന്റെ മധ്യത്തില്‍ പന്തിനെ വരുതിയിലാക്കിയ മുനീര്‍ കാലതാമസംവരുത്താതെ ഗോളിലേക്ക് ലക്ഷ്യംവച്ചു.

ആദ്യപകുതിയില്‍ എതിരില്ലാത്ത മൂന്നു ഗോളിനു മുന്നിലായിരുന്നു ബാഴ്‌സ. എന്നാല്‍ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ കളംപിടിച്ചു. 46-ാം മിനിറ്റില്‍തന്നെ മുസയിലൂടെ ലെസ്റ്റര്‍ തിരിച്ചടിച്ചു. കളിയിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു മുസയുടെ ബൂട്ടില്‍നിന്നും പിറന്നത്. മധ്യവരയില്‍നിന്നും പന്തുമായി കുതിച്ച മുസ ബാഴ്‌സയുടെ രണ്ടു പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിലേക്ക് ഓടിക്കയറിയാണ് നിറയൊഴിച്ചത്. ഒരു ഗോള്‍ വീണതോടെ ഉഷാറായ ലെസ്റ്റര്‍ 65 -ാം മിനിറ്റില്‍ മുസയിലൂടെ വീണ്ടും തിരിച്ചടിച്ചു.

അവസാന നിമിഷം കളി സമനിലയാക്കാന്‍ ലെസ്റ്റര്‍ ആഞ്ഞു ശ്രമിച്ചെങ്കിലും പ്രത്യാക്രമണത്തിലൂടെ ബാഴ്‌സയാണ് ഇത് മുതലെടുത്തത്. 83-ാം മിനിറ്റില്‍ ബാഴ്‌സയുടെ കൗമാരതാരം മുജിക ലെസ്റ്ററിന്റെ നെഞ്ചില്‍ അവസാന ആണിയും തറച്ചു.

Related posts