യുഡിഎഫില്‍ ഇലപൊഴിയുംകാലം! മുന്നണി മാറാന്‍ നല്ലനേരം നോക്കി ജെഡിയുവും; കെ.എം മാണിയെ പിന്തുണച്ച് ഒ. രാജഗോപാല്‍

maniസ്വന്തം ലേഖകന്‍

കോഴിക്കോട്: ഇരു മുന്നണികളോടും സമദൂരം പാലിക്കാനുള്ള കേരള കോണ്‍ഗ്രസ്-എമ്മിന്റെ തീരുമാനത്തിന് പിന്നാലെ ജെഡിയുവും യുഡിഎഫ് വിടാനൊരുങ്ങന്നു.    യുഡിഎഫില്‍ നിന്നും നീതി ലഭിച്ചില്ലെന്ന കേരള കോണ്‍ഗ്രസിന്റെ വാദമുന്നയിച്ചു തന്നെയാണ് ജെഡിയുവും കളം മാറ്റാനൊരുക്കും കൂട്ടുന്നത്. ഘടകകക്ഷികളോടുള്ള ചിറ്റമനയം തുടരുന്ന കോണ്‍ഗ്രസിന്റെ നിലപാടിന് മാറ്റം വരാതെ മുന്നണിയില്‍ തുടരുന്നതിനോട് ജെഡിയുവിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യവുമില്ല.

യുഡിഎഫ് ഘടകകക്ഷികളെ മാനിക്കുന്നില്ലെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് ജെഡിയു നേതാക്കളും പറയുന്നത്. കേരള കോണ്‍ഗ്രസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കണ്ട് പരഹിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്ന് ജെഡിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയിക് പി ഹാരിസ് പറയുന്നു. മാണിയുടെ ഭാഗത്ത് ന്യായമുണ്ടെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു.

ജെഡിയുവിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. യുഡിഎഫില്‍ വന്ന കാലം മുതല്‍ കോണ്‍ഗ്രസ് കാലുവാരല്‍ നയമാണ് ജെഡിയുവിനോട് സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് കാലുവാരിയതോടെയാണ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നില്‍വില്‍ പാര്‍ട്ടി മെമ്പര്‍ഷിപ് ക്യാമ്പയിനുമായാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ രാഷ്ട്രീയ സാഹചര്യവും സമയവും ഒത്തുവന്നാല്‍ മുന്നണി വിടുന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ മെമ്പര്‍ഷിപ് ക്യാമ്പയില്‍ അവസാനിച്ചാല്‍ യുഡിഎഫ് വിടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. യുഡിഎഫ് വിട്ടാല്‍ ജെഡിയു കേരള കോണ്‍ഗ്രസ്-എമ്മിന്റെ സമദൂര സിദ്ധാന്തമായിരിക്കില്ല സ്വീകരിക്കുകയെന്ന് യുവജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. മുന്നണി മാറ്റം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ചര്‍ച്ചാ വിഷയമാണ്.

എല്‍ഡിഎഫിലേക്ക്് തന്നെ തിരിച്ചെത്തണമെന്നാണ് മിക്ക നേതാക്കളുടെയും അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജെഡിഎസുമായി ലയനമുണ്ടാകില്ല. ജെഡിയു മുന്‍കൈയെടുത്ത് ലയനത്തെ കുറിച്ച് ചര്‍ച്ച നടത്തില്ല. അതേസമയം ജെഡിഎസ് ജെഡിയുവിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുന്നണി മാറ്റത്തെക്കാള്‍ പ്രധാന്യം മെമ്പര്‍ഷിപ് ക്യാമ്പയിനിനും സംഘടനാ തെരഞ്ഞെടുപ്പിനുമാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്റ് വി. കുഞ്ഞാലി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ച ജെഡിയുവിനും യുഡിഎഫിനും വലിയ തലവേദനയുണ്ടാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിടണമെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും പറഞ്ഞിരുന്നു.

അന്ന് 14 ജില്ലാ കൗണ്‍സിലില്‍ 12ഉം യുഡിഎഫ് വിടണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മാത്രമായിരുന്നു യുഡിഎഫില്‍ തുടരാന്‍ സമ്മര്‍ദം ചെലുത്തിയത്.  വീരേന്ദ്രകുമാറിന്റെ വിശ്വസ്ഥനായ മനയത്ത് ചന്ദ്രനായിരുന്നു അന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിശകലന യോഗത്തില്‍ മനയത്ത് ചന്ദ്രനെ തത്സ്ഥാനത്ത് മാറ്റിയിരുന്നു. മുന്നണി മാറ്റത്തിന്റെ വാതില്‍ വീരേന്ദ്രകുമാര്‍ തുറക്കുന്നതായി അന്നു തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയതുമാണ്. എന്നാല്‍ പെട്ടന്നുള്ള തീരുമാനം പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് ചാടിക്കുമെന്ന് സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തോടെ പെട്ടന്നുള്ള മുന്നണി മാറ്റത്തിന് സമയം നീട്ടുകയായിരുന്നു.

കെ.എം മാണിയെ പിന്തുണച്ച് ഒ. രാജഗോപാല്‍

തിരുവനന്തപുരം: പ്രശ്‌നാധിഷ്ഠിത നിലപാട് എടുക്കുമെന്ന കെ.എം  മാണിയുടെ   നിലപാട് നല്ലതാണെന്ന് മുതിര്‍ന്ന  ബി.ജെ.പി  നേതാവ് ഒ രാജഗോപാല്‍.  പ്രശ്‌നാധിഷ്ഠിത നിലപാട് തന്നെയാണ് ബിജെ.പി.യുടേ—യും. ഒരു പാര്‍ട്ടിയോടും ബി.ജെ.പിയ്ക്ക്  തൊട്ടു കൂടായ്മയില്ലെന്നും രാജഗോപാല്‍ പറഞ്ഞു

Related posts