തളിപ്പറമ്പിലെ എ-ഐ ഗ്രൂപ്പു സംഘര്‍ഷം; ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്

knr-congressതളിപ്പറമ്പ്: വനിതാസഹകരണ സംഘം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.ആനന്ദ്കുമാറിന്റെ പരാതിയില്‍ എ ഗ്രൂപ്പുകാരായ വി.അഭിലാഷ്, കെ.സി.തിലകന്‍, കെ.സുനോജ്, കെ.വിനോദ് പൂക്കോത്ത്‌തെരു, സി.കെ. കൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും, വി.അഭിലാഷിന്റെ പരാതിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മനോജ്കുമാര്‍ കൂവേരി, എ.ഡി.സാബൂസ്, പി.ആനന്ദ്കൂമാര്‍, ബൂത്ത് പ്രസിഡന്റ് ടി.കെ.രവി എന്നിവര്‍ക്കെതിരേയുമാണ് കേസ്.

മരണവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് എ വിഭാഗം കോണ്‍ഗ്രസുകാര്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരേയും ബ്ലോക്ക് ജനറല്‍ സെക്രട്ടറിയേയും ബൂത്ത് പ്രസിഡന്റിനേയും  ഇന്നലെ വൈകുന്നേരം ഏഴോടെ മര്‍ദ്ദിച്ചത്.  എ-ഐ വിഭാഗക്കാര്‍ പരസ്പരം മത്സരിച്ച തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തില്‍ ഐ വിഭാഗം മുഴുവന്‍ സീറ്റും നേടി എ വിഭാഗത്തെ തോല്‍പ്പിച്ചിരുന്നു. വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ ശേഷം കോണ്‍ഗ്രസ് മന്ദിരത്തിലെത്തിയ ഐ ഗ്രൂപ്പ് നേതാക്കളും ഡിസിസി ജനറല്‍ സെക്രട്ടറിമാരുമായ എ.ഡി.സാബൂസ്, മനോജ്കുമാര്‍ കൂവേരി, ബ്ലോക്ക് ജന.സെക്രട്ടറി പി.ആനന്ദ്കുമാര്‍ എന്നിവരെ എ ഗ്രൂപ്പുകാര്‍ പുഴക്കുളങ്ങരയിലെ മരണവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവത്രേ.

മണ്ഡലം വൈസ് പ്രസിഡന്റ് എം.വല്‍സലനാരായണന്റെ പിതാവ് മാണൂക്കര ബാലന്‍ മരിച്ച വിവരം എഗ്രൂപ്പുകാര്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ഇവര്‍മൂവരും സ്ഥലത്തെത്തിയത്. മരണപ്പെട്ടയാള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങവേ വീട്ടുമുറ്റത്ത് വച്ച് ഒരുസംഘം എ വിഭാഗക്കാര്‍ മൂവരേയും വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഐ വിഭാഗം നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ അരോപിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എ.ഡി.സാബൂസ്  ശ്രീകണ്ഠാപുരത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാവിലെ തളിപ്പറമ്പ് വനിതാസഹകരണ സംഘം തെരഞ്ഞെടുപ്പിനിടയില്‍ ഐ വിഭാഗക്കാരനും മണ്ഡലം ജന.സെക്രട്ടറിയുമായ പി.വി.കുഞ്ഞിക്കണ്ണന് മര്‍ദ്ദനേമറ്റിരുന്നുവെങ്കിലും പോലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം അനിഷ്ടസംഭവങ്ങള്‍ ഒഴിവായിരുന്നു. മര്‍ദ്ദനമേറ്റ ഡിസിസി ഭാരവാഹികളായ മനോജ്കുമാര്‍ കൂവേരിയും എ.ഡി.സാബൂസും പി.ആനന്ദ്കുമാറും ഐ വിഭാഗത്തിന്റെ വിജയം ഉറപ്പാക്കുന്നതിനായി ഏതാനും ദിവസങ്ങളായി തളിപ്പറമ്പില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Related posts