രാജ്യത്തെ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കും: കേന്ദ്രമന്ത്രി

bis-ponradhakrishnanകൊച്ചി: ഇന്ത്യയിലെ മാരിടൈം വ്യവസായം കുതിച്ചുചാട്ടത്തിനു തയാറെടുക്കുകയാണെന്നു കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനായി അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യത്തെ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായും ജലമാര്‍ഗമുള്ള ഉള്‍നാടന്‍ ചരക്കു ഗതാഗതം നാലിരട്ടിയായും വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി (ഐഎംയു) കൊച്ചി കാമ്പസിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കം അക്കാദമിക് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ മാരിടൈം മേഖലയില്‍ വിദഗ്ധര്‍ക്കു ധാരാളം സാധ്യതകള്‍ തുറക്കും. വിദഗ്ധരെ സംഭാവന ചെയ്യുന്നതില്‍ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിക്കു പ്രധാന പങ്കു വഹിക്കാനാകും. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റിയെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎംയു വൈസ് ചാന്‍സലര്‍ കെ. അശോക്‌വര്‍ധന്‍ ഷെട്ടി അധ്യക്ഷനായിരുന്നു. പ്രഫ. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ.ജെ. മാക്‌സി, ഐഎംയു രജിസ്ട്രാര്‍ എസ്.വി. ദുര്‍ഗാപ്രസാദ്, ഐഎംയു കൊച്ചി കാമ്പസ് ഡയറക്ടര്‍ പി.കെ. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ അഡ്മിനിസ്‌ട്രേറ്റിവ് കം അക്കാദമിക് സമുച്ചയത്തിനു പുറമേ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മറൈന്‍ വര്‍ക്‌ഷോപ്പ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണു വെല്ലിംഗ്ഡണ്‍ ഐലന്‍ഡില്‍ പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന നിലവിലെ കാമ്പസ്.

Related posts