ജീവനക്കാരുടെ കുറവ്, തിരുവല്ല താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

alp-doctorതിരുവല്ല:  തിരുവല്ല സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പ്രതിദിനം നൂറുകണക്കിനാളുകള്‍ എത്തുന്ന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ബോര്‍ഡില്‍ മാത്രം ഒതുങ്ങുന്നുവെന്നാണ് ആക്ഷേപം.  രോഗികള്‍ക്ക് ആനുപാതികമായി ജീവനക്കാരില്ലാത്തതും പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റാത്തതുമാണ് നിലവിലത്തെ പ്രതിസന്ധികള്‍ക്ക് കാരണം. ഒപിയില്‍ ദിവസവും ശരാശരി 800നും 1000നും ഇടയ്ക്ക് രോഗികളെത്തുന്നുണ്ട്. കിടക്ക കുറഞ്ഞതിനാല്‍ വളരെ അത്യാവശ്യം വേണ്ടവരെ മാത്രമേ ഇപ്പോള്‍ അഡ്മിറ്റു ചെയ്യുന്നുള്ളു. 175 കിടക്കകളുളളിടത്ത് ഇപ്പോള്‍ ഉള്ളത് 50 എണ്ണം മാത്രം. ശസ്ത്രക്രിയ വിദഗ്ധനടക്കം മൂന്നു ഡോക്ടര്‍മാരുടെ കുറവുണ്ട്. ഡോക്ടര്‍മാരുടെ തസ്തികയിലും മൂന്ന് ഒഴിവുകളാണുള്ളത്്.

ജില്ലയിലെ ഏറ്റവും മികച്ച ഓപ്പറേഷന്‍ തീയറ്റര്‍ ഉണ്ടായിട്ടും ജനറല്‍ ശസ്ത്രക്രിയയ്ക്ക്  ഡോക്ടറില്ല. ജൂണിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ പോസ്റ്റിലും ആളില്ല. നേരത്തെയുണ്ടായിരുന്നയാള്‍ തിരുവനന്തപുരത്തിന് സ്ഥലംമാറിപ്പോയതോടെയാണ് ശസ്ത്രക്രിയകള്‍ താളംതെറ്റിയത്. ശിശുരോഗ ചികിത്സാവിഭാഗത്തില്‍ രണ്ട് തസ്തികയുണ്ടായിരുന്നു. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ 2013 നവംബറില്‍ റിട്ടയര്‍ ചെയ്തു. ജൂണിയര്‍ കണ്‍സള്‍ട്ടന്റ് മാത്രമേ ഇപ്പോഴുള്ളൂ. അനസ്തീഷ്യയില്‍ ഒരുമാസം മുമ്പുവരെ ഡോക്ടറില്ലായിരുന്നു. വര്‍ക്കിംഗ് അറേഞ്ചുമെന്റില്‍ ഇപ്പോള്‍ ഡോക്ടറുടെ സേവനമുണ്ട്. ഇഎന്‍ടി വിഭാഗത്തില്‍ സ്ഥിരം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. വര്‍ക്കിംഗ് അറേഞ്ചുമെന്റില്‍ നിരണം, കോട്ടാങ്ങല്‍ പിഎച്ച്‌സികളിലെ ഡോക്ടര്‍മാരെയാണ് ഇപ്പോള്‍ ഇഎന്‍ടി വിഭാഗത്തില്‍ നിയോഗിച്ചിരിക്കുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ഇഎന്‍ടി വിഭാഗത്തില്‍ ഡോക്ടര്‍മാരുണ്ടാകൂ. കാടുകയറി ചപ്പുചവറുകള്‍ വളര്‍ന്നു നില്‍ക്കുന്നതുമൂലം ആശുപത്രി പരിസരത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയിലെ പുരുഷന്‍മാരുടെ വാര്‍ഡില്‍ പത്തി വിടര്‍ത്തിയ മൂര്‍ഖന്‍ രോഗികളെ വിറപ്പിച്ചു. വാര്‍ഡിന്റെ തിണ്ണയിലെ പെട്ടിക്കടിയില്‍ നിന്നാണ് പാമ്പെത്തിയതെന്ന് പറയുന്നു. ശുചീകരണത്തിനെത്തിയയാള്‍ പെട്ടി നീക്കിയപ്പോള്‍ പാമ്പിനെ കാണുകയായിരുന്നു. വാര്‍ഡിനു പിന്നില്‍ പുല്ല് വളര്‍ന്ന് നില്‍പ്പുണ്ട്. ഇവിടെ ഒരു ബ്ലഡ് കളക്ഷന്‍ സെന്ററാക്കി മാറ്റാനാണ് നിലവിലുള്ള തീരുമാനം. എന്നാല്‍ പഴയ ഉത്തരവ് മുറുകെപ്പിടിച്ച് ബ്ലഡ് ബാങ്ക് യാഥാര്‍ഥ്യമാ ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ  സര്‍ക്കാര്‍ കൊണ്ടുവന്ന കാ രുണ്യ ഫാര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ല. ക്ഷാമമുള്ള മരുന്നുകള്‍ ഉടന്‍ എത്തിക്കാന്‍ നടപടിയെടുക്കുമെന്ന ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനമായെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല. പുതിയ സമുച്ചയം പൂര്‍ത്തിയാകാതെ താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടേണ്ടിവരും.

Related posts