രണ്ടുവര്‍ഷം മുമ്പ് വടക്കാഞ്ചേരിയെ പിടിച്ചുകുലുക്കിയ സംഭവമാണ് നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന വാര്‍ത്ത. വടക്കാഞ്ചേരി നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ഈ സംഭവം ആദ്യം പുറത്തുകൊണ്ടുവരുന്നത് വടക്കാഞ്ചേരിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകരാണ്. ആ സംഭവത്തെക്കുറിച്ച് രാഷ്ടദീപിക റിപ്പോര്‍ട്ടര്‍ ജോണിയുടെ ഓര്മ ഇങ്ങനെ.
രണ്ടുവര്‍ഷം മുമ്പാണ് ഒരു യുവതിയും ഭര്‍ത്താവും കൂടി പത്ര ഓഫീസുകളില്‍ ഒരു പ്രസ് റിലീസുമായി വന്നത്. നീളാലുര് ഡിവിഷനിലെ കൗണ്‍സിലര്‍ ജയന്തനും കൂട്ടുകാരും കൂടി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു റിലീസിന്റെ സാരംശം. ഒപ്പം പോലീസിനു നല്കിയ പരാതിയുടെ കോപ്പിയും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത ലോക്കല്‍ പേജില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്. എന്നാല്‍, പാര്‍ട്ടിക്കാരനായ ജയന്തനെ പൂര്‍ണമായും സംരക്ഷിക്കുന്നതിനാണ് സിപിഎം ശ്രമിച്ചത്.
അതേസമയം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പീഡനത്തിനിരയായ യുവതി ജയന്തനടക്കം പീഡിപ്പിച്ച നാലു പേരുടെയും പേരുകള്‍ വെളിപ്പെടുത്തി. ബിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇവര്‍ നാലുപേരും ബന്ധുക്കളാണ്. തൃശൂരില്‍ ഭര്‍ത്താവിനോടൊപ്പം കുടുംബസമേതം താമസിച്ച് വരികയായിരുന്ന യുവതിയെ രണ്ട് വര്‍ഷം മുന്‍പാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാല് പേര് കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഇതേക്കുറിച്ച് അന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യുവതിയെ അപമാനിച്ചുവെന്നും യുവതി ഭാഗ്യലക്ഷ്മിയോട് പറഞ്ഞിരുന്നു. കൂടാതെ പ്രതികളും യുവതിയെ നിരന്തരം ശല്യം ചെയ്ത് വരുന്നതായും യുവതിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.