കുമരകം: ആലപ്പുഴ പുന്നമടക്കായലിൽ 30നു നടക്കുന്ന ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ജില്ലയിൽനിന്നു മൂന്നു ജലരാജാക്കന്മാർ ഒരുക്കം തുടങ്ങി. കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്, ചങ്ങനാശേരി ബോട്ട് ക്ലബ് എന്നീ പ്രമുഖ ക്ലബ്ബുകളാണ് ജില്ലയിൽ നെഹ്റു ട്രോഫി എത്തിക്കാൻ തുഴയെറിയാൻ പുന്നമടയിലെത്തുക.
കുട്ടനാട്ടിലെ വള്ളംകളി പ്രേമികളുടെ ഹരമായിരുന്ന കുമരകത്തെ ക്ലബ്ബുകൾ ആലപ്പുഴയിൽ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുകയും പല റിക്കാർഡുകൾക്കും ഉടമകളാകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒമ്പതു വർഷമായി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പുള്ള വെള്ളിക്കപ്പുമായി കുമരകത്തെത്താൻ കഴിഞ്ഞിട്ടില്ല. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട് ക്ലബ് 2002-ൽ വെള്ളംകുളങ്ങര ചുണ്ടനിൽ സുവർണ ജൂബിലി ട്രോഫി നേടിയ കരുത്തന്മാരാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിമൂലം ഇക്കുറി മത്സരരംഗത്തില്ല.
കുമരകം ടൗൺ ബോട്ട് ക്ലബ് തുടർച്ചയായ നാലു വർഷങ്ങളിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ട കരുത്തന്മാരാണെങ്കിലും കഴിഞ്ഞവർഷങ്ങളിൽ നിർഭാഗ്യം മൂലം കപ്പ് നേടാനായില്ല. 2023 ൽ ചമ്പക്കുളം ചുണ്ടനിൽ മത്സരിച്ചപ്പോൾ മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനിൽ മത്സരിച്ചപ്പോൾ മൂന്നാംസ്ഥാനക്കാരായി.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ വലിയ മുന്നൊരുക്കത്തോടെയാണ് കുമരകം ടൗൺ ബോട്ട് ക്ലബ് പുന്നമടയിൽ അങ്കം കുറിക്കുക. കഴിഞ്ഞ വർഷം നീരണിഞ്ഞ പുതിയ പായിപ്പാടൻ ചുണ്ടനിലാണ് മത്സരിക്കുന്നത്.ഒരു മാസത്തെ പരിശീലനമാണ് തുഴച്ചിൽകാർക്ക് ക്ലബ് നൽകുക.
പഴയ പായിപ്പാടൻ ചുണ്ടനിൽ 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ ക്ലബ് ഇന്നലെമുതൽ പുതിയ പായിപ്പാടൻ ചുണ്ടനിൽ പരിശീലനം തുടങ്ങി. മന്ത്രി വി.എൻ. വാസവൻ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ടോണി വർക്കി ഫ്ലാഗ് ഓഫ് ചെയ്തു.കുമരകത്തിന്റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പൻ ചുണ്ടനാണ് കുമരകത്തുനിന്നും പുന്നമട കായലിൽ മാറ്റുരയ്ക്കുന്ന രണ്ടാമത്തെ ചുണ്ടൻ. കുമരകം ഇമ്മാനുവേൽ ബോട്ട് ക്ലബ്ബാണ് ചുണ്ടൻ തുഴയുന്നത്.
ഇമ്മാനുവേൽ ബോട്ട് ക്ലബ്ബിന്റെ പരിശീലനം ഔദ്യോഗികമായി തുടങ്ങുന്നത് 15നാണ്. 2022ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയവരാണിവർ.
ചങ്ങനാശേരി ബോട്ട് ക്ലബ്ബും ഇന്നു പരിശീലനം ആരംഭിക്കും. ചമ്പക്കുളം ചുണ്ടനിലാണ് ചങ്ങനാശേരി ബോട്ട് ക്ലബ് മത്സരിക്കുക.