പരവൂർ: വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി തള്ളിയിട്ട പ്രതിക്കെതിരോ വധശ്രമത്തിന് കേസെടുത്തു. തിരുവനന്തപുരം പാറശാലയ്ക്ക് സമീപം പനച്ചമൂട് സ്വദേശി സുരേഷ് കുമാറിനെതിരേ (48) തമ്പാനൂർ റെയിൽവേ പൊലീസാണ് കേസെടുത്തത്.നിലവിൽ ആർപിഎഫ് കസ്റ്റഡിയിലുള്ള സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ട്രെയിനില്‍ നിന്ന് തള്ളിയിട്ട സോനുവുമായി(ശ്രീക്കുട്ടി-19)യുമായി വാക്കുതർക്കം ഉണ്ടായതായി പ്രതി സുരേഷ് പൊലീസിന് മൊഴി നല്കി. ട്രെയിനിന്റെ വാതിലിന്റെ സമീപത്തുനിന്ന് മാറിനിൽക്കാൻ ശ്രീക്കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി മാറിയില്ല. ഇത് പ്രകോപനത്തിന് കാരണമായെന്നും തുടർന്ന് ശ്രീക്കുട്ടിയുമായി തർക്കം ഉണ്ടായതായും സുരേഷ് പൊലീസിനോട് പറഞ്ഞു.
ട്രെയിനിന്റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചന പറയുന്നു. വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല. അയാള്‍ മദ്യപിച്ചിരുന്നു.പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവച്ചതെന്നുംഅർച്ചന മൊഴി നൽകി.
വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വെനന്റിലേറ്ററിൽ നിന്ന് മാറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് പാലോട് സ്വദേശിനിയായ ശ്രീക്കുട്ടിയെ സർജറി ഐസിയുവിലേക്കാണ് മാറ്റിയത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.
അതേ സമയം രാത്രി സർവീസ് നടത്തുന്ന ട്രെയിനുകളിൽ സുരക്ഷയ്ക്ക് ആവശ്യത്തിന് പോലീസുകാർ ഇല്ലായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ജനറൽ കമ്പാർട്ട്മെൻ്റുകളിൽ്ര ഒന്നിൽ പോലും പോലീസിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസിൽ ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം.

