ട്രംപ് ജയിച്ചാല്‍ കോളിളക്കം

Donald-Trumpന്യൂയോര്‍ക്ക്: ഹില്ലരി ക്ലിന്റണ്‍ ജയിക്കും. കാര്യങ്ങള്‍ ഇപ്പോഴത്തേതുപോലെ മുന്നോട്ടുപോകും. ഇതാണ് കമ്പോളങ്ങള്‍ വിചാരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ കാത്തിരിക്കുന്ന കമ്പോളങ്ങള്‍ തിങ്കളാഴ്ച വലിയ ആവേശമാണു കാണിച്ചത്. അമേരിക്കന്‍ യൂറോപ്യന്‍ ഓഹരികള്‍ രണ്ടുശതമാനം ഉയര്‍ന്നു.ചൊവ്വാഴ്ച കമ്പോളങ്ങള്‍ വലിയ ആവേശം കാണിച്ചില്ല. മിക്കയിടത്തും സന്ദേഹമായിരുന്നു. ഇന്ത്യന്‍ വിപണികള്‍ അല്പം ഉയര്‍ച്ച കാണിച്ചെങ്കിലും അതു കാമ്പുള്ളതായിരുന്നില്ല.

ഹില്ലരി ജയിച്ചാല്‍ ഒരു ചെറിയ ആശ്വാസകയറ്റം, ഡോണള്‍ഡ് ട്രംപ് ജയിച്ചാല്‍ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനംവരെ തകര്‍ച്ച. ഇതാണ് ക്രെഡിറ്റ് സ്വിസ് മുതല്‍ ഒട്ടുമിക്ക നിക്ഷേപ ബാങ്കുകളും പറയുന്നത്. സിറ്റി റിസര്‍ച്ചും ബാര്‍ക്ലേയ്‌സും ഓഹരികള്‍ അഞ്ചു ശതമാനത്തിലേറെ ഇടിയാന്‍ ട്രംപിന്റെ വിജയം കാരണമാകുമെന്ന് അഭിപ്രായപ്പെടുന്നു.ചൈനയോടും മെക്‌സിക്കയോടുമുള്ള വാണിജ്യബന്ധം തകര്‍ക്കുന്ന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ട്രംപ് ഭരണകൂടത്തില്‍നിന്ന് ഉണ്ടാകുമെന്നാണു ഭയം. നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് കരാര്‍ (നാഫ്റ്റ) റദ്ദാക്കാനും ട്രംപ് മടിച്ചെന്നുവരില്ല.

ഹില്ലരി ജയിച്ചാലും ചിലപ്പോള്‍ കമ്പോളങ്ങള്‍ ഇടിയും. സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടുന്ന സാഹചര്യത്തിലാണത്. നിയമനിര്‍മാണം ഹില്ലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉദ്ദേശിക്കുന്നതുപോലെ നടന്നാല്‍ ബാങ്കുകള്‍ക്കും ഔഷധനിര്‍മാതാക്കള്‍ക്കും തിരിച്ചടിയാകും. ബാങ്കുകളെ കൂടുതല്‍ നിയന്ത്രിക്കുമെന്നും ഔഷധവിലയ്ക്ക് കടിഞ്ഞാണിടുമെന്നുമാണ് ഹില്ലരിയുടെ വാഗ്ദാനം. അതു ഭയന്ന് ഓഹരികള്‍ താഴാം.

പക്ഷേ ഹില്ലരി പ്രസിഡന്റും സെനറ്റിലും പ്രതിനിധിസഭയിലും റിപ്പബ്ലിക്കന്‍ ഭൂരിപക്ഷവും എന്നതാണു വലിയ ബ്രോക്കറേജുകളും നിക്ഷേപ ബാങ്കര്‍മാരും പ്രതീക്ഷിക്കുന്നത്.

ഏറ്റവും വലിയ ആശങ്ക ആരും ജയിക്കാത്ത അവസ്ഥയോ 2000ലേതുപോലെ ഫലം വൈകുന്ന അവസ്ഥയോ ആണ്. 2000ല്‍ ഫലം 36 ദിവസം വൈകിയപ്പോള്‍ കമ്പോളങ്ങള്‍ 11 ശതമാനമാണു താണത്.ട്രംപിന്റെ വിജയം ഡോളറിനു ക്ഷീണമാകും, ഹില്ലരി വിജയിച്ചാല്‍ ഡോളറിനു പ്രശ്‌നമില്ല. ചിലപ്പോള്‍ ഡോളര്‍ കയറിയേക്കും. ക്രൂഡ്ഓയില്‍ വിലയെ അമേരിക്കന്‍ ഫലം കാര്യമായി സ്വാധീനിക്കില്ല.

ട്രംപിന്റെ വിജയം സ്വര്‍ണവില കൂടാന്‍ ഇടയാക്കും. വാണിജ്യമേഖലയിലെ അസ്വസ്ഥതയും ഡോളറിനും മെക്‌സിക്കോയുടെ പെസോയ്ക്കും മറ്റും ഉണ്ടാകാവുന്ന ഇടിവും കണക്കിലെടുത്താണിത്. ചൈനീസ് കറന്‍സി യുവാന് പോലും ട്രംപിന്റെ വിജയം ക്ഷീണമാകും. സ്വിസ് ഫ്രാങ്കിനും ജാപ്പനീസ് യെന്നിനും ട്രംപ് വിജയം നേട്ടമാകും.

Related posts