പരവൂർ: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിനു നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നതു തടയാൻ ടെലികമ്യൂണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പുതിയ ടെലികമ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറു മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി ക്യൂആർ കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യേണ്ടതുണ്ട്. ഓരോ സെഷനും ഇപ്പോൾ സജീവമായ ഒരു സിം കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാൽ കുറ്റവാളികൾ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ആശയവിനിമയ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ എങ്ങനെ വെരിഫൈ ചെയ്യുന്നു എന്നതിലെ പഴുതടയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നു ടെലികമ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. നിലവിൽ മിക്ക സേവനങ്ങൾക്കും ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഇൻസ്റ്റലേഷൻ സമയത്ത് ഒരു തവണ മാത്രമേ ബന്ധിപ്പിക്കേണ്ടതുള്ളൂ. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും. ഇതിനാണ് മാറ്റം വരുത്താൻ പോകുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം നിലവിലുണ്ട്. അനധികൃത ആക്സസ് തടയുന്നതിനു ബാങ്കിംഗും യുപിഐ ആപ്പുകളും കർശനമായ സിം പരിശോധന നടപ്പിലാക്കുന്നു. അതേസമയം തന്നെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ് അക്കൗണ്ടുകൾ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും അധിക പരിരക്ഷയ്ക്കായി ഫേസ് ഐഡന്റിറ്റി ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.

