കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. കേസിൽ ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളിയതോടെ ഇതുവരെ ഉണ്ടായിരുന്ന കഥയ്ക്ക് വലിയ ട്വിസ്റ്റ് ഉണ്ടായി. ദിലീപ് കുറ്റക്കാരൻ അല്ലന്ന് കോടതി കണ്ടെത്തി.
വിധി വന്നശേഷം ആദ്യ പ്രതികരണം അറിയിച്ച് ദിലീപ്. നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് പ്രതികരിച്ച് നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു.
ഒന്പതു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. തനിക്കു വേണ്ടി ആത്മാർഥമായി നിന്ന രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
