ബെത്ലഹെം: ഈശോയുടെ ജന്മസ്ഥലമായ ബെത്ലഹെമിൽ വീണ്ടും ക്രിസ്മസ് ട്രീ ഉയർന്നു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വെസ്റ്റ് ബാങ്കിലെ പലസ്തീനിൽ സ്ഥിതി ചെയ്യുന്ന ബെത്ലഹെമിൽ കഴിഞ്ഞ രണ്ടു വർഷവും ക്രിസ്മസ് ആഘോഷങ്ങൾ പരിമിതമായിരുന്നു. ഗാസയിൽ വെടിനിർത്തലുണ്ടായതാണ് ഈ വർഷം ആഘോഷങ്ങൾ സജീവമാകാൻ കാരണം.
ശനിയാഴ്ച രാത്രി ബെത്ലഹെം നഗര മധ്യത്തിൽ തിരുപ്പിറവി പള്ളിക്കു മുന്നിലെ തിരുപ്പിറവി ചത്വരത്തിൽ സ്ഥാപിച്ച 20 മീറ്റർ ഉയരമുള്ള ക്രിസ്മസ് ട്രീയിൽ വിളക്കുകൾ തെളിഞ്ഞു. ചടങ്ങിൽ പങ്കെടുക്കാനായി വെസ്റ്റ്ബാങ്കിൽനിന്നും ഇസ്രയേലിൽനിന്നും ആയിരക്കണക്കിനു പലസ്തീനികളെത്തിയിരുന്നു. വിളക്കു തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ ഉയർന്നു.
രണ്ടുവർഷത്തെ യുദ്ധം സമ്മാനിച്ച വേദനയും യാതനയും നീക്കി സമാധാനം പുലരാൻ ക്രിസ്മസും പുതുവത്സരവും കാരണമാകട്ടെയെന്നു ബെത്ലഹെം നിവാസികൾ പ്രത്യാശിച്ചു.
