നടി രാധിക ആപ്തെയുടെ പരാമർശത്തിനെതിരേ നടി പിയ ബാജ്പേയ്. സിനിമകളിലെ വയലന്‍സിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ രാധിക ആപ്തെക്കെതിരേ സോഷ്യല്‍ മീഡിയയില്‍നിന്നു കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പിയ ബാജ്പേയും താരത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.
രണ്‍വീര്‍ സിങ് ചിത്രം ധുരന്ദറിലെ വയലന്‍സിനെക്കുറിച്ചുള്ള രാധിക ആപ്തെയുടെ പ്രതികരണം വാര്‍ത്തയായിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ആരംഭിച്ചു. ഇതിനിടെയാണ് ഇപ്പോള്‍ പിയ ബാജ്പേയും രംഗത്തെത്തിയിരിക്കുന്നത്. വിനോദത്തിന്റെ പേരില്‍ അമിതമായ അക്രമം വില്ക്കുന്നതിനെക്കുറിച്ചായിരുന്നു രാധിക ആപ്തെ സംസാരിച്ചത്.
രാധിക ആപ്തെയ്ക്ക് അവരുടെ തന്നെ മുന്‍ സിനിമകള്‍ ചൂണ്ടിക്കാണിച്ചാണ് പിയ ബാജ്പേയ് മറുപടി നല്‍കിയിരിക്കുന്നത്. “അക്രമവും നഗ്നതയും സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നുവെങ്കില്‍ അവളുടെ കരിയറിലെ പകുതി സിനിമകളും ഉണ്ടാകില്ലായിരുന്നു’ എന്നാണ് പിയ ബാജ്പേയുടെ മറുപടി. രാധിക ആപ്തെ കാപട്യക്കാരിയാണെന്നും പിയ ബാജ്പേയ് പറയുന്നു.
രാധികയുടെ സിനിമകളിലേയും സീരീസുകളിലേയും വയലന്‍സും നഗ്നതയുമൊക്കെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സൈബര്‍ ലോകവും താരത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്. ലസ്റ്റ് സ്റ്റോറീസ്, രക്തചരിത്ര, പാര്‍ച്ഡ്, സേക്രഡ് ഗെയിംസ് തുടങ്ങിയ സിനിമകളിലേയും സീരീസുകളിലേയും രംഗങ്ങളാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരേ ചൂണ്ടിക്കാണിക്കുന്നത്. ആദിത്യ ധര് ഒരുക്കിയ ധുരന്ദറിലെ വയലന്‍സ് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു രാധിക ആപ്തെയുടെ പരാമർശം.
“എനിക്ക് ഇതൊക്കെ കാണുമ്പോള്‍ വളരെ അസ്വസ്ഥത തോന്നും. എനിക്ക് ഇക്കാര്യം തുറന്നു പറഞ്ഞേ പറ്റൂ. എന്റര്ടെയ്ന്മെന്റ് എന്ന പേരില്‍ ഇത്തരം രംഗങ്ങള്‍ വില്‍ക്കുന്നത് കാണുമ്പോള്‍ ശരിക്കും അസ്വസ്ഥത തോന്നുന്നു. അത്തരത്തിലുള്ള എന്റര്ടെയ്ന്മെന്റുകള് മാത്രമുള്ള ഒരു ലോകത്ത് ഒരു കുട്ടിയെ വളര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ല’ എന്നായിരുന്നു നേരത്തെ രാധിക ആപ്തെ പറഞ്ഞത്.
