ചെറുതോണി: ഇടുക്കി പാർക്കിനു സമീപം രാത്രി കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലർച്ചെ രണ്ടിന് മലപ്പുറത്തുനിന്നു ലോഡുമായി കുമളിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്.
ഇടുക്കി പാർക്കിനോടു ചേർന്ന് വലതുവശത്തെ കാട്ടിലേക്കു പോകുന്നതാണ് കണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു നിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനോട് സംഭവം പറഞ്ഞു. ഇയാൾ ഇടുക്കി പോലീസിൽ വിവരമറിയിച്ചു.
പോലീസ് അറിയിച്ചതനുസരിച്ച് രാത്രിതന്നെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തിയിരുന്നു.
കഞ്ഞിക്കുഴിയിൽ ഇറങ്ങിയ പുലിയെ തെരയുന്നതിനായി എരുമേലിയിൽനിന്നു കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഈ ഡ്രോൺ.
നഗരംപാറ റേഞ്ച് ഓഫീസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ബിഎഫ്ഒമാരായ ആൽബർട്ട് കെ. സണ്ണി, സി. അനിത്ത്, ആൽബിൻ, വാച്ചർമാരായ മനു, ലാലു തുടങ്ങിയവരുടെ സംഘമാണ് രണ്ടു ഭാഗമായി തെരച്ചിൽ നടത്തുന്നത്.
കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഇന്ന് മൂന്നാറിൽനിന്ന് ആർആർടിയെ കൊണ്ടുവന്നു തെരച്ചിൽ നടത്താനാണ് തീരുമാനം. ജില്ലാ ആസ്ഥാനത്ത് കടുവയെത്തിയെന്ന വാർത്ത ജനങ്ങളിൽ ആശങ്കയുയർത്തിയിരിക്കുകയാണ്.
