ധാക്ക: 14 വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം കുറിച്ച്, പരസ്പരം നേരിട്ടു വിമാന സർവീസിന് ഒരുങ്ങി ബംഗ്ലാദേശും പാകിസ്ഥാനും. ബംഗ്ലാദേശിൽനിന്നു പാകിസ്ഥാനിലേക്കു നേരിട്ടുള്ള വിമാനങ്ങൾ പറത്താൻ തീരുമാനിച്ചതായി ധാക്ക നാഷണൽ എയർലൈൻ വ്യാഴാഴ്ച അറിയിച്ചു.
2026 ജനുവരി 29ന് ധാക്കയിൽനിന്നു കറാച്ചിയിലേക്കു ബിമാൻ ബംഗ്ലാദേശ് എയർലൈൻ ആദ്യത്തെ വിമാനം പറത്തും. ആഴ്ചയിൽ രണ്ട് പ്രാവശ്യമായിരിക്കും ഈ സർവീസ്.2012ൽ ആരംഭിച്ചതും പിന്നീട് നിലച്ചതുമായ സർവീസാണ് പുനരാരംഭിക്കുന്നത്. ഇന്ത്യയിൽനിന്നു 1500 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ രാജ്യമായിരുന്നു.
1971ലെ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും പിരിഞ്ഞത്. അതിനു ശേഷം പരസ്പര സഹകരണമില്ലാതെയാണ് മുന്നോട്ടുപോയിരുന്നത്. ഇടയ്ക്കു ചില മേഖലകളിൽ സഹകരിച്ചെങ്കിലും ബന്ധം വഷളാകുമ്പോൾ അത് അവസാനിക്കുന്നതായിരുന്നു രീതി. എന്നാൽ, പുതിയ ഭരണകൂടം വന്നതോടെ പാക്കിസ്ഥാനുമായി അടുക്കുകയും ഇന്ത്യയുമായി അകലുകയുമാണ് ബംഗ്ലാദേശ്.
പിടിമുറുക്കി പാക് ബന്ധം
ഹസീന പുറത്തായ ശേഷം ഇന്ത്യയിൽ അഭയം തേടിയതോടെ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. തീവ്രഇസ്ലാമിക ആശയങ്ങൾ പിന്തുടരുന്ന സംഘടനകൾ ബംഗ്ലാദേശിൽ സജീവമാവുകയും ചെയ്തു. ഇതോടെയാണ് പാക്കിസ്ഥാനുമായി അടുക്കാനും തുടങ്ങിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം ശക്തമായതിൽ ഇന്ത്യ അമർഷം പ്രകടിച്ചിരുന്നു.
2024 നവംബറിൽ കറാച്ചിയിൽനിന്ന് ബംഗ്ലാദേശിലെ പ്രധാന തുറമുഖമായ ചിറ്റഗോംഗിലേക്കു ചരക്ക് കപ്പലുകൾ സർവീസ് പുനരാരംഭിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം വർധിക്കുകയും സാംസ്കാരിക ബന്ധങ്ങൾ വളരുകയും ചെയ്തു. പ്രശസ്തരായ പാക് ഗായകർ ധാക്കയിൽ പരിപാടികൾ അവതരിപ്പിക്കുകയും ചികിത്സയ്ക്കായി ബംഗ്ലാദേശിലെ രോഗികൾ പാകിസ്ഥാനിലേക്കു യാത്ര നടത്തുകയും ചെയ്യുന്നുണ്ട്
