കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിരപരാധിയാണെങ്കിൽ ദീപക് ഈ അവസ്ഥയെ ധൈര്യപൂർവ്വം നേരിടണമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ആണുങ്ങൾക്ക് ഈ സംഭവം വലിയൊരു പാഠമാണെന്ന് പണ്ഡിറ്റ് പറയുന്നു. സ്ത്രീകൾ എന്ത് പറഞ്ഞ് വീഡിയോ ഉണ്ടാക്കിയാലും കോടതിയോ പോലീസോ മാധ്യമങ്ങളോ പുരുഷനന്റെ കൂടെ ഉണ്ടാകില്ല. അതിനാൽ സ്ത്രീകളിൽ നിന്ന് പരമാവധി വിട്ടുനടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമല്ല പുരുഷനും അന്തസുണ്ടെന്നും ഇത്തരം ആരോപണങ്ങൾ വരുമ്പോൾ ആയിരം പേരെങ്കിലും അത് വിശ്വസിക്കുമെന്നത് മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സന്തോഷ് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.
തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു.
തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പർശിച്ചു എന്ന രീതിയിൽ ഒരു യുവതി ബസ്സിൽ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ facebook അക്കൗണ്ടിൽ ഇട്ട് അത് വൈറൽ ആക്കിയതും. വീഡിയോ പുറത്ത് വന്നതിൽ പിന്നെ വളരെ സമ്മർദ്ദത്തിൽ ആയ യുവാവ് മരണം തെരഞ്ഞെടുത്തു.. (ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.)
ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി viral ആക്കിയാൽ കോടതിയോ മാധ്യമങ്ങളോ പോലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ..സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ് ഉണ്ട്.
ഒരു ലക്ഷം ആളുകൾ ഇത്തരം വീഡിയോസ് കാണുമ്പോൾ മിനിമം 1000 പേരെങ്കിലും നിങ്ങൾ ഞരമ്പൻ ആണെന്ന് വിശ്വസിക്കും..
ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ അവസ്ഥയെ ധൈര്യപൂർവം face ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം..
അതിനാൽ പുരുഷന്മാരെ “ഭയം വേണ്ട..
ജാഗ്രത മതി”..
(വാൽ കഷ്ണം…..ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങൾ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാർഥ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാവും. സംഭവം സത്യണെങ്കിലും പലരും വിശ്വസിക്കില്ല.
ഇനി ഏതെങ്കിലും പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ വര്ഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കിൽ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീർച്ചയായും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപെടരുത്).
