ആദ്യ സിനിമയിലെ മറക്കാനാവാത്ത നിമിഷങ്ങൾ ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തി ചലച്ചിത്രതാരം ഗിന്നസ് പക്രു എന്ന അജയ് കുമാർ. നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. കഥാപ്രസംഗമാണ് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള കഴിവുണ്ടെന്ന് അന്നാണ് മനസിലായത്. ബെസ്റ്റ് പെർഫോമർക്കുള്ള സമ്മാനമായി നിലവിളക്കും കിട്ടി. ആദ്യം കിട്ടിയ അംഗീകാരം. ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ.
അത്ഭുതദ്വീപിൽ രാജഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്.
പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക് എന്നും പോയിരുന്നത്. സിനിമ ക്രൂവിട്ട കാറായിരുന്നു അത്. ആ കാർ യാത്രയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ആ സിനിമ റിലീസിന് വന്നപ്പോൾ എന്റെ ഭാഗം അതിലുണ്ടായിരുന്നില്ല. അവർ കട്ട് ചെയ്ത് കളഞ്ഞിരുന്നു. അന്ന് ഞാൻ തകർന്നുപോയി. സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു എന്റെ സങ്കടം. ആ സിനിമയ്ക്ക് വേണ്ടി മുടി മൊട്ടയടിക്കുകയും ഫൈറ്റ് ചെയ്യുകയുമെല്ലാം ഞാൻ ചെയ്തിരുന്നു എന്ന് ഗിന്നസ് പക്രു പറഞ്ഞു.
