കോട്ടയം: കത്തുന്ന വെയിലില്‍ പകല്‍ച്ചൂട് കൂടിയതോടെ ജില്ല കരിഞ്ഞുണങ്ങുകയാണ്. അള്‍ട്രാവയലറ്റ് രശ്മികളുടെ സൂചിക ആറിലെത്തെിയതോടെ ജില്ലയിലെങ്ങും കൊടും വരള്‍ച്ചയ്ക്കു സമാനമായ അന്തരീക്ഷമാണ്. മുന്‍കാലങ്ങളിലൊന്നും മകരമാസത്തില്‍ അനുഭവപ്പെടാത്ത രീതിയിലുള്ള മാറ്റമാണു സമീപ ദിവസങ്ങളില്‍ കാലാവസ്ഥയിലുണ്ടായിരിക്കുന്നത്.
പകല്‍ സമയങ്ങളില്‍ കത്തുന്ന വെയിലും കടുത്ത ചൂടും രാത്രിയിലും പുലര്‍ച്ചെയും തണുപ്പുമാണ് അനുഭവപ്പെടുന്നത്. നിലവിലത്തെ കാലാവസ്ഥയില്‍ വരും ദിവസങ്ങളിലും താപനിലയില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധന ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ഉള്‍പ്പെടെ മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലും വയനാട്ടിലുമാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ഉയര്ന്നുനില്ക്കുന്നത്.
മധ്യകേരളത്തില്‍ ശരാശരി 37-39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്- 40 ഡിഗ്രി സെല്‍ഷ്യസ്. താപനിലയേക്കാള്‍ കൂടുതല്‍ ചൂടായിരിക്കും ഉച്ചസയമത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ പറയുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതാണ് ചൂട് അധികമായി അനുഭവപ്പെടാന്‍ കാരണമാകുന്നത്.
ചൂട് വര്‍ധിക്കുന്നതുമൂലം നിര്‍ജലീകരണം സംഭവിക്കാനും സൂര്യാതപത്തിനും സാധ്യതയേറെയാണ്. മലയോര മേഖലയിലും അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് കൂടുതലായിരിക്കും. ആകാശം തെളിഞ്ഞുനില്ക്കുന്ന സാഹചര്യത്തിലും ജലാശയങ്ങള്‍ക്ക് സമീപവും സൂര്യരശ്മികളുടെ പ്രതിഫലനം മൂലം അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം വര്‍ധിക്കാനാണു സാധ്യത.
നീണ്ട യാത്രയ്ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നതും ധാരാളം ശുദ്ധജലം കുടിക്കുന്നതും ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ജില്ലയിലെ നദികള്‍ വറ്റിവരണ്ടതോടെ മലയോര മേഖലയില്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ തോതില്‍ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി.
പൊതുജനങ്ങള്‍ ശ്രദ്ധിക്കാന്‍
-ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.
-പകല്‍ 10 മുതല്‍ മൂന്നുവരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രവാഹമുണ്ടാകുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
-പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മത്സ്യബന്ധനത്തിൽ ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
-പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുന്നവര്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങൾ ഉപയോഗിക്കണം.
