കുഞ്ചാക്കോ ബോബനെ നായകനാക്കി സനൽ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയം. ചിത്രത്തിലെ നായിക ആണ് ദീപാ നായർ. പ്രിയം ചെയ്തതിനു പിന്നാലെ ധാരാളം അവസരങ്ങൾ തേടി വന്നിട്ടും ആ ഒരു ഒറ്റ ചിത്രത്തിനു ശേഷം ദീപ സിനിമാ ഫീൽഡ് തന്നെ ഉപേക്ഷിച്ചു.
പ്രിയം റിലീസ് ചെയ്ത് 26 വർഷങ്ങൾക്ക് ശേഷവും ചിത്രത്തെക്കുറിച്ചുള്ള ഇല്ലാക്കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം നിർമിച്ചത് ദീപാ നായരുടെ അച്ഛനാണ്, മകളെ അഭിനയിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം സിനിമ നിർമിച്ചതെന്നുമൊക്കെയാണ് പ്രചരിക്കുന്ന കഥകൾ. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി ദീപ തന്നെ മുന്നോട്ട് വന്നിരിക്കുന്നു.
ദീപയുടെ പ്രതികരണം…
‘കുഞ്ചാക്കോ ബോബന്റെ നായികയായി എനിക്ക് അഭിനയിക്കാന്‍ വേണ്ടി എന്റെ അച്ഛന് നിര്‍മിച്ച ചിത്രമാണോ പ്രിയം എന്ന ചോദ്യം ഇപ്പോഴും വരുന്നുണ്ട്. എന്റെ അച്ഛനല്ല ആ ചിത്രം നിര്‍മിച്ചത്. കെ.കെ. നായര്‍ സാറാണ് പ്രിയം സിനിമയുടെ നിര്‍മാതാവ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ കൊച്ചുമകള്‍ വളരെ വിഷമത്തോടെ എനിക്ക് മെസേജ് അയച്ചിരുന്നു. എന്റെ അച്ഛനാണ് പ്രിയം നിര്‍മിച്ചതെന്ന കള്ളക്കഥ കാരണം അവരുടെ ഫാമിലിയുടെ ലെഗസി പോലും അവര്‍ക്ക് നഷ്ടമായെന്ന് പറഞ്ഞു.
തികച്ചും യാദൃശ്ചികമായാണ് ഞാന്‍ പ്രിയത്തിലേക്ക് വരുന്നത്. അച്ഛനും അമ്മയ്ക്കും നല്ല ടെന്‍ഷനുണ്ടായിരുന്നു. ഈ തീരുമാനം തെറ്റാവുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അവരുടെ യെസ് ആണ് എന്റെ ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്. 1999 ലായിരുന്നു അത്. എഞ്ചീനീയറിംഗ് കഴിഞ്ഞ് സെമസ്റ്റര്‍ ബ്രേക്കിലായിരുന്നു. കുഞ്ചാക്കോ ബോബന്റെ സിനിമ വരുന്നുണ്ട്, പുതിയ നായികയെയാണ് നോക്കുന്നത്. മകളെ സിനിമയിലേക്ക് വിടുന്നോ എന്ന അവരുടെ ചോദ്യമാണ് എന്റെ സിനിമാപ്രവേശനത്തിന് കാരണം.
വളരെ ക്യൂട്ടാണ് ആനി എന്ന ക്യാരക്ടര്‍ എന്നും പറഞ്ഞിരുന്നു. ചാക്കോച്ചന് കാണാതെ ബെഡില്‍ നിന്ന് ഒളിച്ച് പുറത്തേക്ക് പോവുന്നതായിരുന്നു എന്റെ ഓഡീഷന്. സ്ക്രീന്‍ ടെസ്റ്റിന്റെ റിസല്‍ട്ടൊന്നും എന്നോട് എന്താണെന്ന് പറഞ്ഞിരുന്നില്ല. ഒരു വെക്കേഷന് പോയതു പോലെയുള്ള അനുഭവമായിരുന്നു പ്രിയം എന്നും’ ദീപ പറഞ്ഞു.
