പേരൂര്‍ക്കട: ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കുടപ്പനക്കുന്ന് കളക്ടറേറ്റ് പരിസരത്ത് നിന്നു മാറ്റാത്ത റോഡ് റോളര്‍ മാലിന്യസംസ്കരണ കേന്ദ്രത്തിനു ദുരിതമാകുന്നു. പുനര്‍ജനി മാലിന്യശേഖരണ കേന്ദ്രവും ഇവ വേര്‍തിരിക്കുന്ന കേന്ദ്രവുമാണ് കളക്ടറേറ്റിന് എതിര്‍വശത്തായി സ്ഥിതിചെയ്യുന്നത്.
ഈ ഭാഗത്തെ വാഹനപാര്‍ക്കിംഗ് സ്ഥലത്ത് 12 വര്‍ഷമായി വിശ്രമിക്കുകയാണ് ഒരു റോഡ് റോളര്‍! റോളറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജില്ലാ പഞ്ചായത്തും പിഡബ്ല്യുഡിയും തമ്മില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു. റോളര്‍ ആരുടേതെന്ന കാര്യത്തിലാണ് വ്യക്തത ഇനിയും വരാത്തത്.
വര്‍ഷങ്ങള്‍ കടന്നുപോയതോടെ റോളര്‍ കിടക്കുന്നതിനു സമീപത്തെ നാലുഭാഗവും വൃത്തിയാക്കിയതല്ലാതെ ഇതിനെ ഇവിടെനിന്നു നീക്കാന്‍ ഭരണസിരാകേന്ദ്രം ഇടപെട്ടില്ല. ഇപ്പോള്‍ വാഹനയാത്രികര്ക്കുപോലും ബുദ്ധിമുട്ട് സൃഷ്ടിച്ചാണ് റോളര്‍ ഇട്ടിരിക്കുന്നത്.
റോളര്‍ നീക്കിയാല്‍ കൂടുതല്‍ വാഹനങ്ങള്‍ ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. തുരുമ്പിച്ചു ദ്രവിച്ച് ഇളകിയ റോളര്‍ എങ്ങനെ നീക്കാന്‍ സാധിക്കുമെന്നു ചിന്തിക്കാൻ അധികൃതര്‍ ഇതുവരെയും ശ്രമം നടത്തിയിട്ടില്ല.
